അമേതി: അമേതിയിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവച്ചു. ഈ മാസം 22ലേക്കാണ് മാറ്റിയത്. പത്രിക സ്വീകരിക്കുന്നത് സ്വതന്ത്ര സ്ഥാനാർത്ഥി ധ്രുവ് ലാൽ എതിർത്തതാണ് കാരണം. രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് ഇയാൾ പരാതി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് കോൺഗ്രസ് ക്യാമ്പുകളിൽ ആശങ്ക പടർന്നിരിക്കുകയാണ്.
രാഹുൽഗാന്ധി നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാർഥിയായ ധ്രുവ് ലാലിന്റെ ആരോപണം. ബ്രിട്ടൻ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിവരങ്ങളിൽ രാഹുൽ ഗാന്ധി ബ്രിട്ടൻ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാൽ ആരോപിക്കുന്നത്. അതിനാൽ ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നും ഇയാൾ ചൂണ്ടിക്കാണിക്കുന്നു.
ഇതുകൂടാതെ രാഹുൽഗാന്ധിയുടെ സത്യവാങ്മൂലത്തിൽ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുൽഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളിൽ തെറ്റുകളുണ്ടെന്നും അതിനാൽ ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രികയെ ചൊല്ലി ഇത്രയധികം തടസവാദങ്ങൾ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിവെച്ചത്. നിലവിൽ അമേതിയെ കൂടാതെ വയനാട്ടിലും രാഹുൽ മത്സരിക്കുന്നുണ്ട്. അതേസമയം, സൂക്ഷ്മ പരിശോധ മാറ്റിയ സംഭവം ആയുധമാക്കി ബി.ജെ.പി രംഗത്തെത്തി. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണോയെന്ന് ബി.ജെ.പി ചോദിച്ചു.
സിറ്റിംഗ് സീറ്റായ ഉത്തർപ്രദേശിലെ അമേതിയിൽ നാലാം തവണയാണ് ജനവിധി തേടുന്നത്. അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, സഹോദരി ഭർത്താവ് റോബർട്ട് വാദ്ര എന്നിവർക്കൊപ്പമെത്തിയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം മൂന്ന് കിലോ മീറ്ററോളം റോഡ് ഷോ നടത്തിയാണ് ഗൗരിഗഞ്ചിലെ കളക്ടറേറ്റ് ഓഫീസിൽ രാഹുലെത്തിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. അതേസമയം, യു.പിയിലെ എസ്.പി-ബി.എസ്.പി-ആർ.എൽ.ഡി സഖ്യം അമേതിയിൽ സ്ഥാനാർത്ഥിയെ നിറുത്തിയിട്ടില്ല.