-abhinandan

ശ്രീനഗർ: അതിർത്തി കടന്നെത്തിയ പാക് യുദ്ധ വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാവുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത വിംഗ് കമാൻഡർ അഭിനന്ദൻ അധികം വൈകാതെ യുദ്ധ വിമാനങ്ങൾ പറത്തിയേക്കുമെന്ന് റിപ്പോർട്ട്. ബംഗളൂരു ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എയറോ സ്പേസ് (ഐ.എ.എം) പരിശോധനാ റിപ്പോർട്ട് നൽകി. പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയ അഭിനന്ദൻ ഒട്ടേറെ പരിശോധനകൾക്ക് വിധേയനായിരുന്നു. വരുന്ന ആഴ്ചകളിലും അഭിനന്ദനെ മറ്റു പരിശോധനകൾക്ക് വിധേയമാക്കും.

തിരിച്ചെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. നിലവിൽ ശ്രീനഗറിനുള്ള എയർഫോഴ് നമ്പർ 51 സ്ക്വാർഡനിലാണ് അഭിനന്ദനുള്ളത്. വിമാനങ്ങൾ പറത്താൻ അനുവദിക്കുന്നതിന് 12 ആഴ്ചകൾ മുൻപു തന്നെ പരിശോധനകൾ പൂർത്തിയാക്കാറാണു പതിവ്.

കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്ഥാൻ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകർന്ന് അഭിനന്ദൻ പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുൻപെ പാകിസ്ഥാന്റെ എഫ്16 വിമാനം അഭിനന്ദൻ വെടിവെച്ച് വീഴ്ത്തിയിരുന്നു. തുടർന്ന് ആ രാജ്യത്തെ സൈന്യത്തിന്റെ പിടിയിലായെ അഭിനന്ദനെ പിന്നീട് പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറുകയായിരുന്നു. ലഹോറിൽ പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടാണ് പാക് സൈന്യം അഭിനന്ദനെ കൈമാറിയത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംഗ് കമാൻഡർ സ്വീകരിക്കാൻ വാഗാ അതിർത്തിയിലെത്തിയിരുന്നു. അഭിനന്ദന്റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തിയിരുന്നു.