നമസ്കാരം, ഞാൻ വിവിപാറ്റ്.മുഴുവൻ പേര് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ. പേര് കേട്ട് ഭയപ്പെടേണ്ട ചൊവ്വാഴ്ച നിങ്ങൾ ബൂത്തിലെത്തുമോമ്പോൾ ഞാനുമുണ്ടാകും സഹായത്തിന്. പലർക്കും എന്നെ പരിചയം കാണില്ലെന്ന് അറിയാം.കാരണം കേരളത്തിൽ ഞാൻ ആദ്യമാണ്.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ എന്നെ ഘടിപ്പിക്കുന്നതോടെ നിങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് എന്നിലൂടെ കാണാനാകും.
എന്റെ പ്രവർത്തനം ഇങ്ങനെ
ബാലറ്റ് യൂണിറ്റിൽ പച്ച നിറത്തിൽ ലൈറ്റ് തെളിഞ്ഞാൽ നിങ്ങൾക്ക് വോട്ട് ചെയ്യാം.ബട്ടൺ അമർത്തുന്നയുടൻ ആ നിരയിൽ ചുവപ്പ് നിറത്തിലുള്ള ലൈറ്റ് തെളിയും. തുടർന്ന് എന്റെയുള്ളിൽ നിന്ന് ഒരു രസീത് വരും. ആ രസീതിൽ നിങ്ങൾ ആർക്കാണ് വോട്ട് നൽകിയതെന്ന് കാണാം.
സ്ഥാനാർഥിയുടെ പേര്, ക്രമനമ്പർ, ചിഹ്നം എന്നിവയുണ്ടാകും. ∙ 7 സെക്കന്റ് വരെ ആ രസീത് കാണാം. തുടർന്ന് എന്റെയുള്ളിലെ പെട്ടിയിലേക്ക് അത് വീഴും. ആ രസീത് നിങ്ങൾക്ക് ലഭിക്കില്ല. ∙ അതിനു ശേഷം 5 സെക്കന്റ് പൂർത്തിയാവുമ്പോൾ ബൂത്തിലെ പ്രിസൈഡിംഗ് ഓഫിസറുടെ പക്കലുള്ള കൺട്രോൾ യൂണിറ്റിൽ ബീപ് ശബ്ദം കേൾക്കും. അതിനു ശേഷമേ നിങ്ങൾ പുറത്തിറങ്ങാവൂ.
പരാതിപ്പെടാം
വോട്ട് ചെയ്ത സ്ഥാനർത്ഥിയുടെ പേരല്ല രസീതിൽ കണ്ടതെങ്കിൽ ബൂത്തിലെ പ്രിസൈഡിംഗ് ഓഫിസറിനെ വിവരം അറിയിക്കാം. തെറ്റായ പരാതിയാണെങ്കിൽ നിങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ഓഫീസർ മുന്നറിയിപ്പ് നൽകും.
പരാതിയുമായി മുന്നോട്ട് പോകുന്നെങ്കിൽ വീണ്ടും വോട്ട് ചെയ്യാൻ അവസരം നൽകും. രണ്ടാമത് വോട്ട് ചെയ്യുമ്പോൾ പ്രിസൈഡിംഗ് ഓഫിസറും പോളിംഗ് എജന്റുമാരും സാക്ഷികളാകും. വോട്ട് ചെയ്തത് ആർക്കാണോ അതെയാളുടെ പേരിൽ ഉള്ള രസീതാണ് വീണ്ടും കാണിക്കുന്നതെങ്കിൽ, പരാതി തെറ്റാണെന്നു വരും. തെറ്റായ പരാതി നൽകുന്നവർക്ക് 6 മാസം തടവും 1000 രൂപ പിഴയുമാണു ശിക്ഷ.അതിനാൽ ശ്രദ്ധിക്കണം.