saritha

അമേതി: ഉത്തർപ്രദേശിലെ അമേതിയിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ സരിത. എസ്.നായർ സമർപ്പിച്ച നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക ഇന്നലെ സ്വീകരിച്ചിരുന്നില്ല. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് പരാതി നൽകിയതിനെ തുടർന്നാണ് രാഹുലിന്റെ പത്രിക സ്വീകരിക്കാതിരുന്നത്. രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നും ഇയാൾ ആരോപിച്ചിരുന്നു. എന്നാൽ ഈ വിഷയങ്ങൾ ഉൾപ്പെടെ പത്രിക 22ന് പരിഗണിക്കും.

അതേസമയം,​ രാഹുലിന്റെ പത്രിക സ്വീകരിക്കാത്തത് കോൺഗ്രസ് ക്യാമ്പുകളിൽ ആശങ്ക പടർത്തി. കേരളത്തിലെ സ്ത്രീകളോട് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്ന സമീപനം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുന്നതിനാണ് രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്ന് സരിത നേരത്തെ പറഞ്ഞിരുന്നു.


എറണാകുളത്തും, വയനാട്ടിലും മത്സരിക്കുവാൻ നേരത്തെ നാമനിർദേശ പത്രിക നൽകിയെങ്കിലും പത്രിക തള്ളപ്പെട്ടിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിതയുടെ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രികകൾ തള്ളിയത്. ഇതിന് പിന്നാലെയാണ് അമേതിയിലേക്ക് മത്സരിക്കുവാൻ സരിത നാമനിർദേശപത്രിക നൽകിയത്. രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് ജയിച്ച് ലോക്സഭയിലേക്ക് പോകാനല്ലെന്നും, ഇത്രയും വലിയ പാർട്ടി സംവിധാനത്തോട് ജയിക്കാൻ തനിക്കാവില്ല. കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിപ്പെട്ടിട്ടും അവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ രാഹുലിന്റെ നടപടിയിൽ പ്രതിഷേധിച്ചുമാണ് താൻ മത്സരിക്കുന്നത് എന്നും സരിത പറഞ്ഞിരുന്നു.