ന്യൂഡൽഹി: ഭീകരരെ മുഴുവൻ തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ ഭീകരർ ഇതിൽ ഒരാളെ ജീവിച്ചിരിക്കൂ എന്ന് താൻ തീരുമാനിച്ചെന്നും, പ്രധാനമന്ത്രി കസേരയിൽ ഇരുന്നാലും ഇല്ലെങ്കിലും ഇതിൽ ഉറച്ചു നിൽക്കുമെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ പത്താനിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
ബലാക്കോട്ട് ആക്രമണത്തിന് പിന്നാലെ ഉണ്ടായ പ്രത്യാക്രമണത്തിൽ പാക് യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടയിൽ പാകിസ്ഥാന്റെ കസ്റ്റഡിയിലായ അഭിനന്ദൻ വർത്തമാനെക്കുറിച്ചും മോദി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ‘ഞങ്ങൾ ഒരു വാർത്താ സമ്മേളനം വിളിച്ച് പാകിസ്ഥാന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. അതായത് ഞങ്ങളുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ വെറുതെ വിടില്ലെന്ന്' - മോദി പറഞ്ഞു.
എന്നാൽ രണ്ടാം ദിവസം ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ മോദി 12 മിസൈലുകൾ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ചിലപ്പോൾ ആക്രമിച്ചേക്കും എന്ന് പാകിസ്ഥാനോട് പറഞ്ഞതോടെ രണ്ടാം ദിവസം പെലറ്റിനെ വിട്ടു തരാമെന്ന് പാകിസ്ഥാൻ ഇന്ത്യയെ അറിയിക്കുകയായിരുന്നു. എന്നാൽ ഇത് അമേരിക്ക പറഞ്ഞതാണെന്നും തനിക്കിതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ലെന്നും സമയമാകുമ്പോൾ എല്ലാം വിശദമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുൽവാമയ്ക്കും ബാലാക്കോട്ടിനും പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ സമാധാന സൂചകമായിട്ടാണ് പാകിസ്ഥാൻ അഭിനന്ദൻ വർത്തമാനെ ഇന്ത്യക്ക് കൈമാറിയത്. എന്നാൽ പാകിസ്ഥാൻ ജനീവ കരാർ പാലിക്കുക മാത്രമാണ് ചെയ്തതെന്നും, അതു കൊണ്ടാണ് അഭിനന്ദനെ വിട്ടു നൽകിയതെന്നും ഇന്ത്യൻ സൈനിക മേധാവികൾ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഗുജറാത്തിൽ മുഴുവൻ സീറ്റുകളിലും ബി.ജെ.പിയെ വിജയിപ്പിക്കണമെന്ന് മോദി തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളോട് ആവശ്യപ്പെട്ടു. ‘എന്തായാലും എന്റെ സർക്കാർ അധികാരത്തിൽ തിരിച്ചെത്തും. എന്നാൽ ഗുജറാത്ത് 26 സീറ്റുകളും എനിക്ക് നൽകിയില്ലെങ്കിൽ മെയ് 23ന് ചാനലുകൾ അത് ചർച്ച ചെയ്യുമെന്നും മോദി പറഞ്ഞു.