തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട പ്രചരണ തിരക്കിനൊടുവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നേതാക്കളിലും അണികളിലും ആവേശം വാരിവിതറുകയാണ്. മൂന്ന് മുന്നണികളും പരസ്‌പരം വിട്ടുകൊടുക്കാതെ അക്ഷരാർത്ഥത്തിൽ തങ്ങളുടെ ശക്തിപ്രകടനം നടത്തുകയാണ്. എന്നാൽ കൊട്ടിക്കലാശത്തിന്റെ ആവേശം ചിലയിടങ്ങളിൽ സംഘർഷാന്തരീക്ഷവും സൃഷ്‌ടിച്ചു കഴിഞ്ഞു.
തിരുവന്തപുരത്ത് വേളിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ റോഡ് ഷോ ഇടതു മുന്നണി പ്രവർത്തകർ തടഞ്ഞു. ഇതിനെ തുടർന്നാണ് ആന്റണിയും സംഘവും നടന്നാണ് പ്രചരണ സ്ഥലത്തെത്തിയത്. സംഭവത്തെ സി.പി.എമ്മിന്റെ ഗുണ്ടായിസമെന്നാണ് ആന്റണി വിശേപ്പിച്ചത്. തനിക്കിങ്ങനെ ആണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആന്റണി ചോദിച്ചു.
കൂടാതെ, വടകരയിലും തൊടുപുഴയിലും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വടകരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ക്രിമിനൽ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 23 ന് വൈകീട്ട് ആറ് മുതൽ 24 ന് രാത്രി 10 വരെയാണ് ജില്ലാ കലക്ടർ സാംബശിവ റാവു ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങൾ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാൻ പാടില്ല. പൊതുപരിപാടികളും പ്രകടനങ്ങളും പാടില്ല.