ലക്‌നൗ: ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി -ബി.എസ്.പി പ്രതിപക്ഷ മഹാസഖ്യത്തിന്റെ കാലാവധി മേയ് 23ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മായാവതിയും അഖിലേഷും തമ്മിലുള്ളത് കപടസൗഹൃദമാണെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ ഇരുവരും തമ്മിലുള്ള ശത്രുത വീണ്ടും തുടങ്ങുമെന്നും ഉത്തർപ്രദേശിലെ ഇത്താഹിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദി പറഞ്ഞു.
ഉത്തർപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇതുപോലെ ഒരു സൗഹൃദമുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആ സൗഹൃദം അവസാനിച്ചു. പിന്നീട് അവർ ശത്രുക്കളാവുകയും ചെയ്തു. ഇപ്പോൾ വീണ്ടും ഒരു കപടസൗഹൃദം ഉണ്ടാക്കിയിരിക്കുന്നു. പക്ഷേ, ഇതെല്ലാം മേയ് 23ന് അവസാനിക്കും. ബി.എസ്.പിയും സമാജ്‌വാദി പാർട്ടിയും ദളിതർക്കും പിന്നാക്കവിഭാഗങ്ങൾക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല. -മോദി പറഞ്ഞു.
24 വർഷത്തിനു ശേഷം കഴിഞ്ഞദിവസം സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവും ബി.എസ്.പി നേതാവ് മായാവതിയും മെയിൻപുരിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉത്തർപ്രദേശിലെത്തിയത്. മുലായവും മായാവതിയും വേദി പങ്കിട്ടത് സംസ്ഥാനത്തെ എസ്.പി - ബി.എസ്.പി പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു.