തിരുവനന്തപുരം: സിനിമാ പ്രേക്ഷകരെ എക്കാലും വിസ്മയിപ്പിച്ചിട്ടുള്ള കംപ്ലീറ്റ് ആക്ടർ മോഹൻലാൽ സംവിധായകന്റെ വേഷമണിയുന്നു. സിനിമാ സംവിധാന രംഗത്തേക്ക് വരുന്ന കാര്യം താരം ബ്ളോഗെഴുത്തിലൂടടെയാണ് അറിയിച്ചിരിക്കുന്നത്. നാൽപ്പതിലധികം വർഷമായി താൻ സിനിമാ രംഗത്തുണ്ട്. എത്രയും കാലം ക്യാമറയ്ക്ക് മുന്നിൽ നിന്ന് പകർന്നാടിയ താൻ ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കുറിച്ചു. ബറോസ്സ് എന്നാണ് മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. പോർച്ചുഗീസ് പശ്ചാത്തലത്തിൽ ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നതെന്നും താരം അറിയിച്ചു.
മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പൂർണരൂപം
''ബറോസ്സ്'' സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാൾ
ജീവിതത്തിലെ ഓരോ വളവുതിരിവുകള്‍ക്കും അതിന്റേതായ അർഥമുണ്ട് എന്ന സത്യത്തില്‍ എല്ലാകാലത്തും ഞാൻ അടിയുറച്ച് വിശ്വസിച്ചിരുന്നു. എന്റെ ജീവിതാനുഭവങ്ങൾ തന്നെയാണ് ഈ സത്യത്തെ വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഒരു സിനിമാനടനാവാന്‍ ഒട്ടും മോഹിച്ചിട്ടില്ലാത്ത, ഒരാളുടെയടുത്തു പോലും ഒരു ചാൻസ് ചോദിച്ചിട്ടില്ലാത്ത ഞാൻ കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷങ്ങളായി ഒരു അഭിനേതാവായി ജീവിക്കുന്നു. അഭിനേതാവായി അറിയപ്പെടുന്നു. അതിന്റെ പേരിൽ പുരസ്‌കൃതനാവുന്നു. ആലോചിക്കുന്തോറും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണിത്. ആ ആത്ഭുതത്തോടെ ആകാംക്ഷയോടെയാണ് ഞാന്‍ ഇപ്പോള്‍ ജീവിതത്തിന്റെ ഓരോ വളവുതിരിവുകളേയും നേരിടുന്നത്. വളവിനപ്പുറം എന്താണ് എന്നെ കാത്ത് നില്‍ക്കുന്നത് എന്ന നിഗൂഢത എപ്പോഴും എന്നിലെ കലാകാരനെ ത്രസിപ്പിക്കുന്നു. തുടർന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നു.
നാല് പതിറ്റാണ്ടിലധികം നീണ്ട് അഭിനയയാത്രയിൽ ഇതാ ഒരു ഷാർപ്പ് ടേണിനപ്പുറം ജീവിതം അത്ഭുതകരമായ ഒരു സാധ്യത എന്റെ മുന്നിൽ വച്ചിരിക്കുന്നു. അതെ. ഞാൻ ഒരു സിനിമ സംിവധാനം ചെയ്യാന്‍ പോകുന്നു. പ്രിയപ്പെട്ടവരേ. ഇത്രയും കാലം ക്യാമറക്ക് മുന്നിൽ നിന്ന് പകർന്നാടിയ ഞാൻ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു. വ്യൂ ഫൈൻഡറിലൂടെ കണ്ണിറുക്കി നോക്കാൻ പോവുന്നു. ''ബറോസ്സ്'' എന്നാണ് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്... ഇത് ഒരു '3 ' സിനിമയാണ്. കുട്ടികൾക്കും വലിയവര്‍ക്കും ഒരുപോലെ ഈ സിനിമ ആസ്വദിക്കാം. കഥയുടെ മാന്ത്രികപ്പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം... അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസ്സുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണം എന്നാണ് എന്റെ സ്വപ്നം...
ഞാന്‍ ആദ്യം പറഞ്ഞതുപോലെ, ഇത്തരം ഒരു തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. കലാസാക്ഷാത്കാരത്തിന്റെ വ്യത്യസ്ത തലങ്ങള്‍ക്കായുള്ള നിരന്തരമായ അന്വേഷണത്തിനൊടുവില്‍ വന്ന് സംഭവിച്ചതാണ്. ഞാനും പ്രശസ്ത സംവിധായകനായ ടി.കെ. രാജീവ്കുമാറും കൂടി ഒരു '3ഉ' സ്റ്റേജ് ഷോ ചെയ്യണം എന്ന് ആലോചിച്ചിരുന്നു. കുറച്ച് കഥാപാത്രങ്ങള്‍ നടനെ അന്വേഷിച്ച് പോവുന്ന തരത്തിലായിരുന്നു അത് ഒരുക്കിയിരുന്നത്... ഈ സ്റ്റേജ് ഷോ ചെയ്യാനായി ഇന്ത്യയിലെ ആദ്യ '3ഡി' സിനിമ (മൈ ഡിയര്‍ കുട്ടിച്ചാത്തന്‍) സംവിധാനം ചെയ്ത ജിജോയേ (നവോദയ) ഞങ്ങള്‍ പോയി കണ്ടു. ജീനിയസ്സ് എന്ന് വിശേഷിപ്പിക്കാവുന്ന അദ്ദേഹം ഞങ്ങളോട് സംസാരിച്ചു.അതിന്റെ ചിലവുകള്‍ ഞങ്ങള്‍ കണക്കാക്കി. ഭീമമായ ഒരു തുക ആവശ്യമായി വരും എന്ന് മനസ്സിലായി.
വലിയ സാഹസങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരും. ജീവിതത്തിലായാലും കലയിലായാലും. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അത്രയും ഭീമമായ ഒരു തുക എന്നത് പല കാരണങ്ങള്‍ കൊണ്ടും അപ്രാപ്യമായിരുന്നു. തല്‍ക്കാലം ഞങ്ങള്‍ ആ പദ്ധതി മാറ്റിവച്ചു. സൂക്ഷ്മാര്‍ഥത്തില്‍ നോക്കിയാല്‍ ജീവിതത്തിലെ ഒരു അധ്വാനവും പൂര്‍ണ്ണമായി പാഴാവുന്നില്ല. എന്തെങ്കിലും ഒരു ഉപഫലം അത് നല്‍കും. ജിജോയുമായുള്ള സംസാരത്തില്‍ അദ്ദേഹം എഴുതിയ ഒരു ഇംഗ്ലീഷ് കഥയുടെ വിഷയത്തെക്കുറിച്ച് സംസാരിച്ചു. അത് ഒരു 'മിത്ത്' ആയിരുന്നു. ഒരു 'മലബാര്‍ തീര്‍ദേശ മിത്ത്' ബറോസ്സ്-ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍. (Barros Gurdian of Gamas Tressure). പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചന. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാള്‍ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തക്ക് ഒരു കുട്ടി വരികയാണ്. അവര്‍ തമ്മിലുള്ള ബന്ധവും. അതിന്റെ രസങ്ങളുമാണ് കഥ.
കഥ കേട്ടപ്പോള്‍ ഇത് സിനിമയാക്കിയാല്‍ നന്നാവുമല്ലോ എന്ന് തോന്നി. ആക്കാവുന്നതാണ് എന്ന് ജിജോ പറഞ്ഞു. അപ്പോള്‍ ആരു സംവിധാനം ചെയ്യും എന്ന അടുത്ത ചോദ്യം വന്നു. ഇതുവരെ ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്യാന്‍ വെമ്പുന്ന ഒരു മനസ്സാണ് എന്റേത്. നാം അതുവരെ കാണാത്ത, അറിയാത്ത ഒരു ഭൂവിഭാഗത്തിലൂടെ യാത്ര ചെയ്യുന്ന ആനന്ദം മനുഷ്യനെ എന്നും ഉന്മത്തനാക്കിയിട്ടുണ്ട്. ജിജോ ഈ കഥ പറഞ്ഞപ്പോള്‍ എന്റെയുള്ളിലെവിടെയോ മോഹത്തിന്റെ ഒരു മരം തളിരണിഞ്ഞു. അതില്‍ പ്രചോദനത്തിന്റെ പൂക്കള്‍ നിറഞ്ഞു. ഒട്ടും മുന്‍നിശ്ചയമില്ലാതെ ഞാന്‍ പറഞ്ഞുപോയി. ''ഈ സിനിമ ഞാന്‍ സംവിധാനം ചെയ്താലോ?''
അപ്പോള്‍ ജിജോ പറഞ്ഞു... ചെയ്യണം ലാലുമോന്‍ (എന്നെ അദ്ദേഹം അങ്ങിനെയാണ് ആദ്യം മുതല്‍ വിളിക്കുന്നത്) നിങ്ങളൊക്കെ ഇനി പുതിയ മേഖലകളിലൂടെ സഞ്ചരിക്കണം. അവിടെ കൂടുതല്‍ അത്ഭുതങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.
അദ്ദേഹവുമായുള്ള എന്റെ പരിചയം എത്രയോ വര്‍ഷങ്ങള്‍ നീണ്ടതാണ്.. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ തുടങ്ങുന്നു അത്. ഇന്ത്യയില്‍ 3 ഡി സിനിമയേക്കുറിച്ചു ആരും ആലോചിക്കാത്ത കാലത്തു മലയാളത്തിന്റെ പരിമിതമായ സാഹചര്യത്തില്‍ നിന്നുകൊണ്ട് ജിജോ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സൃഷ്ടിച്ചപ്പോള്‍ ഞങ്ങളുടെ തലമുറ അത്ഭുതത്തോടെ ഈ മനുഷ്യനെ നോക്കി നിന്ന്. സെല്ലുലോയിഡില്‍ ജീനിയസിന്റെ മുദ്ര പതിയുന്നത് കണ്ടു. അനുഭവിച്ചു. സിനിമയില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങി അജ്ഞാതമായ മറ്റേതോ നിശ്ശബ്ദതതയിലേക്ക് മറഞ്ഞപോഴും അതെ അത്ഭുതം എന്നില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മറ്റൊരത്ഭുതമായി അദ്ദേഹം എന്റെ മുന്നില്‍ ഇരിക്കുന്നു. ഒരു കലാകാരന്റെ മനസ് ഒരിക്കലും നിലയ്ക്കുന്നില്ല എന്ന് ബോധ്യപെടുത്തിക്കൊണ്ടു
ഗോവയിലായിരിക്കും ഈ സിനിമ ചിത്രീകരിക്കുക. അതിനുള്ള സ്ഥലങ്ങളെല്ലാം കണ്ടുകഴിഞ്ഞു. ഒരുപാട് വിദേശ അഭിനേതാക്കള്‍ വേണം. പ്രത്യേകിച്ചും ആ കുട്ടി. ...ഇതിന് വേണ്ടിയുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ബറോസ്സ് ഒരു തുടര്‍ സിനിമ ആയിട്ടായിരിക്കും സൃഷ്ടിക്കപ്പെടുക...
എനിക്ക് ഒരു ലോക സിനിമ ചെയ്യാനാണിഷ്ടം എന്ന ജിജോയുടെ സ്വപ്നത്തിന്റെ തുടക്കമാണ് ഈ സിനിമ... ഈ സിനിമയില്‍ ബറോസ്സായി അഭിനയിക്കുന്നതും ഞാന്‍ തന്നെ....വീണ്ടുമൊരിക്കല്‍ നവോദയ കുടുംബവുമായി ബന്ധപ്പെടുന്നതിന്റെ ആനന്ദവും ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നു...എന്നെ സംബന്ധിച്ചിടത്തോളം ഒരു കുടുംബ സംഗമമാണിത്. എത്രയെത്ര മനുഷ്യരും അവരുംട സ്‌നേഹവും അവിടെ ഇപ്പോഴുമുണ്ട്. എനിക്ക് തിരിച്ച് പിടിക്കാനായി...പുതുക്കാനായി...
എന്റെ മനസ്സ് ഇപ്പോള്‍ ബറോസ്സിന്റെ ലഹരിയിലാണ്..രുപാട് ദൂരങ്ങള്‍ താണ്ടാനുണ്ട്. പല കാര്യങ്ങള്‍ ചെയ്യാനുണ്ട്. സെവിധാനം എന്ന കിരീടത്തിന്റെ ഭാരം എനിക്ക് നന്നായിട്ടറിയാം...എത്ര കാലമായി ഞാനത് കണ്ടുകൊണ്ടിരിക്കുന്നു.
ഇപ്പോള്‍ എന്‌റെ ശിരസ്സിലും ആ ഭാരം അമരുന്നു. അതിന്റെ കനം കുറേശ്ശേ കുറേശ്ശേ ഞാന്‍ അറിഞ്ഞു തുടങ്ങുന്നു. എന്റെ രാവുകള്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു. ഈ അസ്വസ്ഥതകളില്‍ നിന്നും ബറോസ് പുറത്തു വരും. കയ്യില്‍ ഒരു നിധി കുംഭവുമായി.. അയാള്‍ക്ക് മുന്നില്‍ നക്ഷത്രക്കണ്ണുള്ള ഒരു കുട്ടിയുണ്ടാവും...അവരുടെ കളിചിരികള്‍ ഉണ്ടാവും...വിസ്മയ സഞ്ചാരങ്ങള്‍ ഉണ്ടാവും. ആ വിശേഷങ്ങള്‍ ഞാന്‍ വഴിയേ പറയാം...