modi-and-priyanka-

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതിന് പിന്നാലെ മണ്ഡലത്തിൽ അങ്കത്തിന് കളമൊരുക്കി കോൺഗ്രസ് നേതൃത്വം. മോദിക്കെതിരെ പ്രതിപക്ഷ പൊതു സ്ഥനാർത്ഥിയായി പ്രിയങ്കയെ നിറുത്താനായി എസ്.പി - ബി.എസ്.പി പാർട്ടികളുമായി കോൺഗ്രസ് രഹസ്യ ചർച്ച നടത്തിയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പ്രിയങ്ക മത്സരിച്ചാൽ മറ്റ് പാർട്ടികൾ സ്ഥാനാർത്ഥികളെ നിറുത്തില്ലെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഇരുപാർട്ടികളുടെയും പിന്തുണ പ്രിയങ്കയ്ക്ക് ലഭിച്ചാൽ ശക്തമായ മത്സരത്തിനായിരിക്കും വാരണാസി കളമൊരുങ്ങുക.

അതേസമയം, പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷിത മണ്ഡലം തേടുന്നതായി റിപ്പോർട്ട്. ന്യൂഡൽഹി മണ്ഡ‌ലം പരിഗണനയിലാണെന്നാണ് നേതൃത്വം നൽകുന്ന സൂചന. മോദി മത്സരിക്കുന്നത് ഡൽഹിയിലെ മുഴുവൻ സീറ്റുകളിലും ഗുണം ചെയ്യുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. ഡൽഹിയിലെ പ്രബല വ്യാപാരി സമൂഹമായ ബനിയകളുടെ യോഗത്തിൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്തത് അഭ്യൂഹങ്ങൾക്കു ശക്തി പകർന്നിട്ടുണ്ട്. എന്നാൽ, മോദി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും പിന്നാലെ എ.എ.പി-കോൺഗ്രസ് സഖ്യം ഭിന്നതകൾ മറന്ന് സംയുക്ത സ്ഥാനാർഥിയെ നിർത്തുകയും കൂടി ചെയ്താൽ തീപാറുന്ന പോരാട്ടത്തിനാവും ന്യൂഡൽഹി മണ്ഡലം വേദിയാവുക. ഡൽഹിയിൽ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെയായതിനാൽ ഇക്കാര്യത്തിൽ തീരുമാനം വൈകില്ല.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞാൽ നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി ഇന്നലെ അറിയിച്ചിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചരണത്തിനെത്തിയ പ്രിയങ്ക മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ഇക്കാര്യം സൂചിപ്പിച്ചത്. ആദ്യമായാണ് പ്രിയങ്ക ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്നാൽ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്കയുടെ മത്സരകാര്യത്തിൽ അനുകൂലമായ തീരുമാനമാകും ഹൈക്കമാൻഡ് സ്വീകരിക്കുകയെന്നാണ് സൂചന. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന പ്രിയങ്ക വാരണാസിയിൽ മത്സരിച്ചാൽ മറ്റിടങ്ങളിലെ പ്രചാരണത്തെ അത് ബാധിക്കുമോ എന്ന ആശങ്ക സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.