ന്യൂഡൽഹി: ഇന്ത്യയിലെ രണ്ട് പടക്കപ്പലുകൾ ചെെനയിലെത്തി. ചൈനീസ് നേവി നടത്തുന്ന അന്താരാഷ്ട്ര ഫ്‌ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ നാവികസേനയുടെ രണ്ട് പടക്കപ്പലുകളായ ഐ.എന്‍.എസ് കൊല്‍ക്കത്ത, ഐ.എന്‍.എസ് ശക്തി എന്നിവ ചൈനയുടെ കിഴക്കന്‍ തുറമുഖമായ ഖിന്‍ദാവോയിലെത്തിയത്. ഏപ്രില്‍ 22 മുതല്‍ 25 വരെയാണ് പരിപാടികള്‍ നടക്കുക. സ്വന്തം നാവികസേനാ ശക്തി പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയാണ് ചൈന ഫ്‌ളീറ്റ് റിവ്യു നടത്തുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി നിലവില്‍ വന്നിട്ട് 70 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫ്‌ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നതെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. റഡാര്‍ കണ്ണുകളെ വെട്ടിച്ച് ആക്രമണം നടത്തുന്ന കപ്പലുകളെയും വിമാനങ്ങളെയും ആക്രമിക്കാന്‍ കെല്‍പ്പുള്ളതാണ് ഐ.എന്‍.എസ് കൊല്‍ക്കത്ത. അത്യാധുനിക ആയുധങ്ങളും സെന്‍സറുകളും ഉള്‍ക്കൊള്ളുന്നതാണ് ഈ പടക്കപ്പല്‍. ഒരേസമയം വ്യോമ, നാവിക, അന്തര്‍വാഹിനി ആക്രമണങ്ങളെ തിരിച്ചറിയാനും പ്രത്യാക്രമണം നടത്താനും ഐ.എന്‍.എസ് കൊല്‍ക്കത്തയ്ക്ക് സാധിക്കും.
യുദ്ധക്കപ്പലുകള്‍ക്ക് പടക്കോപ്പുകള്‍, ഇന്ധനം എന്നിവ വിതരണം ചെയ്യാനായാണ് പ്രധാനമായും ഐ.എന്‍.എസ് ശക്തി എന്ന യുദ്ധക്കപ്പല്‍ ഉപയോഗിക്കുന്നത്. രണ്ടു യുദ്ധക്കപ്പലുകള്‍ക്കും നിരവധി ഹെലികോപ്റ്ററുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്. അന്തര്‍വാഹിനികളെ ആക്രമിക്കാനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായും രണ്ട് കപ്പലുകളും ഉപയോഗിക്കാറുണ്ട്. ഇന്ത്യയ്‌ക്ക് പുറമെ വിവധ മേഖലകളിൽ നിന്നായി ഒരുഡസനോളം രാജ്യങ്ങള്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവിയുടെ അന്താരാഷ്ട്ര ഫ്‌ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നുണ്ട്.
2014നു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ കപ്പലുകള്‍ ചൈനീസ് നാവികാഭ്യാസത്തിന് എത്തുന്നത്. അതേസമയം, അറേബ്യന്‍ കടലിലെ ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യം പാകിസ്ഥാനെ ഭയപ്പെടുത്തുന്നുവെന്നും അതിനാൽ അവർ കപ്പലുകൾ അയക്കാൻ സാദ്ധ്യതയില്ലെന്നുമാണ് പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ. എന്നാൽ, ഇന്ത്യന്‍ പടക്കപ്പലുകളുടെ സാന്നിധ്യം സഹകരണത്തിന്റെ പ്രതീകമായി കാണാമെന്നും പ്രതിരോധ വിഭാഗങ്ങൾ പറയുന്നുണ്ട്.