kallada

കൊച്ചി: യാത്രക്കാരെ കെെയ്യേറ്റം ചെയ്ത സംഭവത്തിൽ കല്ലട ഗ്രൂപ്പിനെതിരെ വൻ രോക്ഷമാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്നത്. മുമ്പും കല്ലട ഗ്രൂപ്പിനെതിരെ ജനരോക്ഷമുയർന്നിരുന്നു. രണ്ട് വർഷം മുമ്പ് ഈ സംഭവത്തിന് സമാനമായ വാർത്തയുണ്ടായിരുന്നു. ആ സംഭവത്തിലും കല്ലട ബസും തൊഴിലാളിയുമായിരുന്നു വില്ലൻമാർ. അന്ന് കല്ലട ബസിന്റെ ഡ്രൈവര്‍ മദ്യലഹരിയായതോടെ യാത്രക്കാരനാണ് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.

ബെംഗളൂരുവിൽ നിന്ന് കണ്ണൂർ പയ്യന്നൂരിലേക്ക് വന്ന കല്ലട ബസിന്റെ ഡ്രൈവറാണ് മദ്യപിച്ച് അന്ന് യാത്രക്കാരുടെ ഉറക്കംകെടുത്തിയത്. പതിവായി ഇതുവഴി രാത്രികാല സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവർ പയ്യന്നൂര്‍ സ്വദേശി വിനയനാണ് അന്ന് പിടിയിലായത്. അന്ന് രാത്രി ഒൻപതുമണിക്കാണ് ബസ് പുറപ്പെട്ടത്. മദ്യപിച്ചെത്തിയ ഡ്രൈവർ വിനയന്റെ പെരുമാറ്റം അത്ര പന്തിയല്ലായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി.

ക്രിസ്മസ് അവധിയായതിനാൽ നിറയെ യാത്രക്കാരും അന്ന് ബസിൽ ഉണ്ടായിരുന്നു. യാത്രക്കാരുടെ ജീവനു പോലും അപകടമാകുന്ന തരത്തിൽ ഡ്രൈവർ വണ്ടിയോടിക്കാൻ തുടങ്ങിയതോടെ ഒരു യാത്രക്കാരൻ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തത്. പിന്നീട് വളപട്ടണം എത്തിയപ്പോൾ പകരം ഡ്രൈവറെ പൊലീസ് ഏർപ്പെടുത്തുകയായിരുന്നു. മാക്കൂട്ടം ചുരം എത്തുന്നതിന് മുൻപ് യാത്രക്കാരൻ ഇടപെട്ടതുമൂലം വൻ ദുരന്തമാണ് ഒഴിവായതെന്ന് പൊലീസ് പറഞ്ഞു. ബസ് കസ്റ്റഡിയിലെടുത്ത പൊലീസ് മദ്യപിച്ച് വാഹനം ഓടിച്ചതിന് വിനയനെതിരെ കേസെടുത്തിരുന്നു.