തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിന്റെ ഊഴം ആരംഭിച്ചു. രാവിലെ ഏഴു മണിക്കു തന്നെ 20 മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ആരംഭിച്ചു. ഏഴു മണി മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. അതിരാവിലെ മുതൽ തന്നെ വിവിധ പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്. 20 മണ്ഡലങ്ങളിലുമായി 227 സ്ഥാനാർത്ഥികളാണുള്ളത്. ഇവരിൽ 23 പേർ വനിതകളാണ്. വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ, പാൻ കാർഡ് ഉൾപ്പെടെ 11 തിരിച്ചറിയൽ രേഖകളിലൊന്ന് ഹാജരാക്കി വോട്ടിടാൻ അനുമതിയുണ്ട്.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക് പോൾ നടത്തി വോട്ടിംഗ് മെഷീനുകളിൽ പ്രശ്‌നങ്ങളില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കി. എന്നാൽ മോക് പോളിനിടെ ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ ചെറിയ തകരാറുകൾ കണ്ടെത്തിയിരുന്നു. വോട്ടെടുപ്പിന് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മിക്കതും പരിഹരിച്ചു. ചിലയിടങ്ങളിൽ തകരാറുകൾ പരിഹരിച്ച് വരികയാണ്
കേരളത്തിൽ ആകെ 2.61 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 2,88,191 പേർ കന്നിവോട്ടർമാരാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ വോട്ടർമാർ. ഏറ്റവും കുറവ് വയനാട്ടിലും. സംസ്ഥാനത്ത് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് ആകെ 24970 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.