2019-election

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുണ്ടെന്ന് പരാതിപ്പെട്ടയാൾക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാൻ ആവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതിക്കാർക്കെതിരെ കേസെടുക്കുന്നത് എവിടുത്തെ നിയമമാണ്. ഇക്കാര്യത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി അംഗീകരിക്കാൻ ആവില്ല. സാങ്കേതിക പ്രശ്‌നം പരാതിക്കാരൻ തന്നെ തെളിയിക്കണമെന്ന വാദം എങ്ങനെയാണ് ശരിയാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

താൻ ചെയ‌്ത വോട്ട് മറ്റൊരു സ്ഥാനാർത്ഥിക്ക് പോയെന്ന് ആരോപണം ഉന്നയിച്ച തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വോട്ടറായ എബിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ആരോപണം തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 117ആം വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. രാവിലെ വോട്ടിംഗ് തുടങ്ങിയപ്പോൾ തന്നെ വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുയർന്നെങ്കിലും ഇതെല്ലാം സാങ്കേതിക തകരാർ മാത്രമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചത്. ഒരു സ്ഥാനാർത്ഥിക്ക് കുത്തുമ്പോൾ മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് പോകുമെന്നത് അസാധ്യമാണെന്നും ഇക്കാര്യത്തിൽ പരിഭ്രാന്തി വേണ്ടെന്നും കമ്മിഷൻ വിശദീകരണം നൽകിയിരുന്നു.

എന്നാൽ പിന്നീടും പരാതികൾ തുടർന്നതോടെയാണ് പരാതി ഉന്നയിക്കുന്നവർ തന്നെ ഇക്കാര്യം തെളിയിക്കണമെന്ന് കമ്മിഷൻ വ്യക്തമാക്കിയത്. വോട്ടിംഗ് യന്ത്രങ്ങൾക്കെതിരായ പരാതികൾ ഇതിലൂടെ തടയാമെന്നാണ് കമ്മിഷൻ കരുതുന്നത്. എന്നാൽ വോട്ടിംഗ് യന്ത്രങ്ങൾക്കെതിരെ ഉണ്ടാകുന്ന സത്യസന്ധമായ പരാതികൾ പോലും ഇനി ഉന്നയിക്കാൻ വോട്ടർമാർ മടിക്കുമെന്ന ആശങ്ക രാഷ്ട്രീയ പാർട്ടികൾക്കുണ്ട്