news

1. ശ്രീലങ്കയെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് തീവ്രവാദ സംഘടനയായ ഐസിസ്. തീവ്രവാദ സംഘടനയുടെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ അമാഖ് പുറത്ത് വിട്ടിട്ടില്ല. മുന്നൂറില്‍ അധികം പേരുടെ ജീവനാണ് സ്‌ഫോടന പരമ്പരയില്‍ പൊലിഞ്ഞത്. ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തത് എട്ടിടങ്ങളില്‍ ഉണ്ടായ സ്‌ഫോടനം ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന്റെ തിരിച്ചടിയെന്ന് സര്‍ക്കാരിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെ.


2. കഴിഞ്ഞ മാസം ന്യൂസ്ലാന്‍ഡിലെ ക്രൈസ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലുമായി നടന്ന ആക്രമണത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ തിരിച്ചടിയാണ് രാജ്യത്ത് ഉണ്ടായത് എന്ന് ഉപപ്രതിരോധ മന്ത്രി റുവാന്‍ വിജെവര്‍ദനെ. അതിനിടെ, ക്രിസ്ത്യന്‍ പള്ളിയില്‍ എത്തിയ ചാവേര്‍ എന്ന സംശയിക്കുന്ന ഒരാളുടെ ദൃശ്യങ്ങളും പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, പരിക്കേറ്റ 20 പേര്‍ കൂടി മരിച്ചതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 310 ആയി

3. കേരളം നീങ്ങുന്നത് റെക്കാഡ് പോളിംഗിലേക്ക് എന്ന് സൂചന. നാല് മണി പിന്നിടുമ്പോള്‍ 64 ശതമാനം ആണ് പോളിംഗ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് 74.02 ശതമാനം ആയിരുന്നു. നിയമ സഭയില്‍ 77.35 ആയിരുന്നു വോട്ടിംഗ് ശതമാനം. വയനാട്, കണ്ണൂര്‍, തൃശൂര്‍ ഉള്‍പ്പെടെ ഏഴിടത്ത് 70 ശതമാനത്തിന് അടുത്ത് ആണ് പോളിംഗ്. കഴിഞ്ഞ എട്ട് മണിക്കൂറിനിടെ 1.33 കോടിപേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്

4. പോളിംഗ് ബൂത്തുകളില്‍ ഉച്ചയ്ക്ക് മുന്‍പു വരെ ഉണ്ടായിരുന്ന വന്‍ തിരക്ക് ഇപ്പോള്‍ കുറഞ്ഞു. മരിച്ചവരേയും ഇരട്ടിച്ച പേരുകളും പരമാവധി ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ച ശേഷമുള്ള കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനം ആയിരുന്നു പോളിംഗ്. ഇക്കുറി അത് മറികടക്കും എന്നാണ് സൂചന. കാഴിക്കോട് മണ്ഡലത്തിലെ കൊടുവള്ളി, കുന്ദമംഗലം, ബാലുശ്ശേരി, എലത്തൂര്‍, എന്നിവിടങ്ങളിലും കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ എന്നീ മണ്ഡലങ്ങളിലും രേഖപ്പെടുത്തിയത് കനത്ത പോളിംഗ്.

5. അതേസമയം, സംസ്ഥാനത്ത് പോളിംഗിനിടെ എട്ട് പേര്‍ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂരും പത്തനംതിട്ടയും കൊല്ലത്തും വോട്ട് ചെയ്യാന്‍ എത്തിയവരാണ് കുഴഞ്ഞു വീണ് മരിച്ചത്.

6. വോട്ടിംഗ് യന്ത്രത്തിലെ തകരാറിന് എതിരായ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിംഗ് യന്ത്രത്തിലെ തകരാറില്‍ പരാതി പറയുന്നവര്‍ക്ക് എതിരെ കേസ് എടുക്കുന്ന നടപടി അംഗീകരിക്കാനാവില്ല. പരാതിക്കാര്‍ സാങ്കേതിക പ്രശ്നം തെളിയിക്കണം എന്നത് ശരിയല്ലെന്നും പ്രതികരണം. പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം, ഇ.വി.എം മെഷീനുകളുടെ തകരാര്‍ പരാതിക്കാര്‍ തെളിയിക്കണം എന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതിന് പിന്നാലെ.

7. ഇന്ത്യന്‍ ശിക്ഷാ നിയമം 177ാം വകുപ്പ് പ്രകാരം കേസ് എടുക്കുമെന്ന് ആയിരുന്നു തിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. പരാതിയില്‍ ഉറച്ച് നിന്നാല്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി വാങ്ങണം. വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായ ക്രമക്കേട് നടന്ന എന്ന ആരോപണം നേരത്തെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളിയിരുന്നു. വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ സ്വാഭാവികം. മുഖ്യമന്ത്രി ഉന്നയിച്ച പരാതി ഗൗരവമായി കാണുമെന്നും പ്രതികരണം.

8. തിരുവനന്തപുരം പട്ടത്ത് വോട്ടിംഗ് മെഷീനില്‍ തകരാര്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതിക്കാരന്‍ എബിന് എതിരെ പൊലീസ് കേസ് എടുത്തിരുന്നു. നടപടി, ടെസ്റ്റ് വോട്ടില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍. പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പരിശോധന. താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് തെളിഞ്ഞതെന്ന് ആയിരുന്നു എബിന്റെ ആരോപണം. പോളിംഗ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസ് എടുത്തത്. തിരുവനന്തപുരം കോവളത്തെ ചൊവ്വരയിലും വോട്ട് മിഷനിലെ ക്രമക്കേടിനെ കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. കൈപ്പത്തിക്ക് കുത്തിയ വോട്ട് താമര ചിഹ്നത്തില്‍ തെളിഞ്ഞതായി എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പരാതി.

9. സംസ്ഥാനം വിധി എഴുതവെ, പ്രതികരണവുമായി നേതാക്കള്‍. വോട്ടര്‍പട്ടികയില്‍ പേരുള്ള എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണം എന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ആരും വോട്ട് പാഴാക്കരുത് എന്നും ഗവര്‍ണര്‍. തിരുവനന്തപുരം ജവഹര്‍ നഗര്‍ എല്‍.പി സ്‌കൂളില്‍ എത്തി ആണ് ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തിയത്. ഈ തിരഞ്ഞെടുപ്പോടെ ചിലരുടെ അതിമോഹം തകരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

10. ഇവിടെ വന്ന് റോഡ് ഷോ നടത്തി പലരെയും പാട്ടിലാക്കാം എന്ന് കരുതി. വടക്ക് വംശഹത്യ നടത്തിയവരാണ് ഇവിടെ വന്ന് ആളെ പിടിക്കാന്‍ ശ്രമിച്ചത്. ഇടതുപക്ഷം പ്രശംസനീയമായ വിജയം നേടുമെന്നും മുഖ്യമന്ത്രി. സംസ്ഥാനത്ത് ശക്തമായ ഇടത് തരംഗമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഇത്തവണയും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയില്ല. 2004ല്‍ 18 സീറ്റ് നേടിയെങ്കില്‍ ഇത്തവണ അത് 19 ആകുമെന്നും പ്രതികരണം

11. ബാലറ്റിന് ബുള്ളറ്റിനേക്കാള്‍ ശക്തി ഉണ്ടെന്ന് തെളിയിക്കും എന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മൂന്ന് ലക്ഷത്തില്‍ അധികം വോട്ടുകള്‍ക്ക് ജയിക്കും. വടകരയില്‍ യു.ഡി.എഫിന് വെട്ടിത്തിളങ്ങുന്ന വിജയം ആയിരിക്കും. അസഹിഷ്ണുതയ്ക്കും അക്രമത്തിനും എതിരായ തിരഞ്ഞെടുപ്പ് ആയിരിക്കും ഇതെന്നും മുല്ലപ്പള്ളി. ലോക്സഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കും എന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

12. ബി.ജെ.പിയ്ക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴുള്ളത് എന്നും ശ്രീധരന്‍ പിള്ള. ശബരിമല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് സ്വീകരിച്ചത് വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട്. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് എന്‍.എസ്.എസിന് സമദൂര നിലപാട് എന്നും സുകുമാരന്‍ നായര്‍