കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എടക്കാട് യൂണിയൻ എൽ.പി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് വോട്ടിംഗ് മെഷീനും വി.വിപാറ്റും അടിച്ച് തകർത്തു. 13ാം നമ്പർ ബൂത്തിൽ അഞ്ഞൂറോളം ആളുകൾ വോട്ട് ചെയ്യാനായി വരിയിൽ നിൽക്കുമ്പോഴാണ് വൈകിട്ട് ആറ് മണിയോടെ എടക്കാട് കളപ്പുറത്ത് വീട്ടിൽ ആണ്ടിക്കുട്ടി മകൻ പ്രമോദിന്റെ പരാക്രമം. ബൂത്തിൽ കയറിയ ഇയാൾ പ്രകോപനങ്ങളൊന്നുമില്ലാതെ വോട്ടിംഗ് മെഷീനുകൾ അടിച്ചു തകർക്കുകയായിരുന്നു. ഡ്യൂട്ടിയിണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ കീഴടക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.
പരാക്രമത്തെ തുടർന്ന് വോട്ടിംഗ് പൂർണമായി നിർത്തി വച്ചു. കോഴിക്കോട് സബ്കളക്ടർ ഭുവനേശ്വരി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി.
സാങ്കേതിക വിദഗ്ദർ എത്തി തകർന്ന മെഷീൻ പരിശോധിച്ച ശേഷം എട്ട് മണിയോടെ പുതിയ മെഷീൻ എത്തിച്ച് വോട്ടിംഗ് പുനരാരംഭിച്ചു. പ്രതിക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.