തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ കേരളത്തിലെ 20 മണ്ഡലങ്ങൾ വിധിയെഴുതി. മുന്നണികളുടെ പ്രചാരണത്തിന് ശേഷം സംസ്ഥാനത്ത് മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് കേരളത്തിൽ 77.68 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഐക്രരാഷ്ട്രസഭയുടെ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി.
"വോട്ടിംഗ് ശതമാനം കൂടുമ്പോൾ ആരു ജയിക്കും?ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും "വിദഗ്ദ്ധന്മാർ" ഏറെ പ്രവചനം നടത്തുന്ന വിഷയം ആണിത്. വോട്ടിംഗ് ശതമാനം കൂടിയാൽ എൽ.ഡി.എഫിനാണ് മെച്ചം എന്നും യു.ഡി.എഫിനാണ് മെച്ചം എന്നുമുള്ള തിയറികൾ കേട്ടിട്ടുണ്ട്. പക്ഷെ ഏറെ തിരഞ്ഞെടുപ്പ് കണ്ടതിൽ നിന്നും ഒരു കാര്യം ഉറപ്പിച്ചു പറയാം"മെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വോട്ടിങ്ങ് ശതമാനം കൂടുമ്പോൾ ആരു ജയിക്കും?
ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും "വിദഗ്ദ്ധന്മാർ" ഏറെ പ്രവചനം നടത്തുന്ന വിഷയം ആണിത്. വോട്ടിങ്ങ് ശതമാനം കൂടിയാൽ എൽ ഡി എഫിനാണ് മെച്ചം എന്നും യു ഡി എഫിനാണ് മെച്ചം എന്നുമുള്ള തിയറികൾ കേട്ടിട്ടുണ്ട്.
പക്ഷെ ഏറെ തിരഞ്ഞെടുപ്പ് കണ്ടതിൽ നിന്നും ഒരു കാര്യം ഉറപ്പിച്ചു പറയാം.
എത്ര ശതമാനം പേർ വോട്ടു ചെയ്തു എന്നതിൽ നിന്നും കേരളത്തിൽ ഒരു കുന്തവും പ്രവചിക്കാൻ പറ്റില്ല. കൂടുതൽ വോട്ടു കിട്ടുന്നവർ ജയിക്കും, അത് ശതമാനം കൂടിയാലും കുറഞ്ഞാലും ഒരുപോലെ തന്നെ !
പക്ഷെ ഏറെ ജനാധിപത്യ രാജ്യങ്ങൾ അൻപത് ശതമാനം പോളിംഗ് എങ്കിലും നടത്താൻ കഷ്ടപ്പെടുന്ന ലോകത്ത് ഏതാണ്ട് എൺപത് ശതമാനം വോട്ട് ഓരോ തിരഞ്ഞെടുപ്പിനും ഇടുന്ന കേരളം നല്ലൊരു മാതൃകയാണ്. നാട്ടിൽ ഇല്ലാത്ത ഇരുപത് ലക്ഷം ആളുകളുടെ കാര്യം കൂടി എടുത്താൽ യഥാർത്ഥത്തിൽ നമ്മുടെ പോളിംഗ് ശതമാനം തൊണ്ണൂറിനും മുകളിൽ ആണ്.
അതിന് മലയാളികളെ സമ്മതിക്കാതെ വയ്യ.
ഇനി പെട്ടി പൊട്ടിക്കുമ്പോൾ ആര് തോറ്റാലും ജനാധിപത്യം ജയിച്ചു എന്ന് നമുക്ക് ഉറപ്പിക്കാം. അതാണ് കൂടുതൽ പ്രധാനം.
മുരളി തുമ്മാരുകുടി