കൊളംബോ: ഈസ്റ്റർ ആഘോഷ വേളയിൽ ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യ മൂന്നു തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് റിപ്പോർട്ട്. സ്‌ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് അവസാന മുന്നറിയിപ്പ് നൽകിയതെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. കൊളംബോയിൽ ആദ്യ സ്‌ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നൽകിയത്. ക്രിസ്‌ത്യൻ പള്ളികൾ അടക്കമുള്ള സ്ഥലങ്ങളിൽ ആക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം ശ്രീലങ്കൻ അധികൃതരും സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമാണ് ഏപ്രിൽ നാല്, ഏപ്രിൽ 20 എന്നീ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്ന വിവരം വ്യക്തമാക്കിയത്. സ്ഫോടനം നടത്താൻ പദ്ധതിയിട്ട ചാവേറിന്റേ പേരടക്കമാണ് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്. ഒരു ഐ.എസ്.ഐ ഭീകരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇന്ത്യൻ ഏജൻസികൾക്ക് ഈ വിവരങ്ങൾ ലഭിച്ചത്. ഇന്ത്യ നൽകിയ മുന്നറിയിപ്പ് കണക്കിലെടുത്ത് വേണ്ട സമയത്ത് നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്‌ച പറ്റിയതായി ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ മാദ്ധ്യമങ്ങളോട് സമ്മതിച്ചു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേൽത്തട്ടിൽ മാത്രമാണ് മുന്നറിയിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതെന്നും അത് കൈമാറുന്നതിലും നടപടി സ്വീകരിക്കുന്നതിലും പിശക് സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, ചാവേറാക്രമണമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് അവഗണിക്കപ്പെട്ടത് സംബന്ധിച്ച് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയും തമ്മിൽ വാക്‌പോരുണ്ടായി. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ നൽകിയ മുന്നറിയിപ്പ് പ്രധാനമന്ത്രിയെയോ കാബിനറ്റ് അംഗങ്ങളെയോ അറിയിച്ചില്ലെന്ന് വിക്രമസിംഗെ പക്ഷം ആരോപിച്ചു. അതേസമയം, മുന്നറിയിപ്പ് സംബന്ധിച്ച് സിരിസേനയ്ക്ക് അറിവുണ്ടായിരുന്നോ എന്നകാര്യം വ്യക്തമല്ല. തങ്ങൾക്കുലഭിച്ച വിവരമനുസരിച്ച് മുന്നറിയിപ്പ് പൊലീസിനും മറ്റ് സുരക്ഷാ ഏജൻസികൾക്കും കൈമാറിയിരുന്നുവെന്ന് സിരിസേനയുടെ മുതിർന്ന സുരക്ഷാ ഉപദേശകൻ ഷിരാൽ ലഖ്തിലക പറഞ്ഞു.