ശ്രീലങ്കയിൽ 321 പേരുടെ ദാരുണ മരണത്തിന് കാരണമായ ആക്രമണത്തിന് ഉപയോഗിച്ചത് ഒരു പ്രദേശത്തെ മുഴുവൻ നശിപ്പിക്കാൻ പ്രഹര ശേഷിയുള്ള മദർ ഒഫ് സാത്താൻ ബോംബ് എന്നറിയപ്പെടുന്ന ടി.സി.എ.പി ആണെന്ന് നിഗമനം. മണിക്കൂറുകൾക്കുള്ളിൽ ഒൻപതിടങ്ങളിൽ സ്ഫോടനം നടത്താൻ ഐസിസ് ഭീകരരെ സഹായിച്ചത് ട്രൈ അസെറ്റോൺ ട്രൈ പെറോക്‌സൈഡ് (ടി.എ.ടി.പി) എന്ന അതിഭീകര രാസവസ്‌തുവാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഐസിസ് ഭീകരർ ആക്രമണം നടത്തുന്ന ഇടത്തെല്ലാം സാധാരണ ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. മാഞ്ചസ്‌റ്റർ, പാരീസ് തുടങ്ങിയ നഗരങ്ങളിൽ ഐസിസ് ഭീകരർ ഇത്തരം ബോംബുകൾ ഉപയോഗിച്ചിരുന്നു.
അതേസമയം, ഇത്രയും മാരകമായ ബോംബുകൾ ഏതാണ്ട് ഒരേസമയത്ത് തന്നെ പൊട്ടിക്കാൻ ഭീകരർ എന്ത് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരു വിരൽ സ്പർശം കൊണ്ട് പോലും ഈ ബോംബ് പൊട്ടിക്കാൻ കഴിയുമെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ഒരേ സമയത്ത് തന്നെ ബോംബുകൾ പൊട്ടിയതിന് പിന്നിൽ പ്രാദേശിക സഹായം ലഭിക്കാൻ ഇടയുണ്ടെന്നും അന്വേഷണ സംഘം കരുതുന്നു. ഐസിസിന് പുറമെ ഹമാസ് ഹിസ്‌ബുള്ള തുടങ്ങിയ തീവ്രവാദ സംഘടനകളും ഇത്തരത്തിലുള്ള ബോംബുകൾ ഉപയോഗിക്കാറുണ്ട്.
മദർ ഒഫ് സാത്താൻ
നെയിൽ പോളിഷ് റിമൂവറായി ഉപയോഗിക്കുന്ന അസെറ്റോൺ, ഹൈഡ്രജൻ പെറോക്‌സൈഡ് തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതാണ് മദർ ഒഫ് സാത്താൻ എന്നറിയപ്പെടുന്ന ബോംബുകൾ. ശ്രീലങ്കയിൽ ആക്രമണം നടത്തിയ ചാവേറുകൾ ഇത്തരം രാസവസ്തുക്കൾ വൻ തോതിൽ വാങ്ങിച്ച് കൂട്ടിയത് കണ്ടെത്താനാവാതെ പോയത് ശ്രീലങ്കൻ പൊലീസിന്റെ വീഴ്‌ചയാണ്. കൊളംബോയ്‌ക്ക് സമീപമുള്ള വെല്ലംപിട്ടിയ എന്ന സ്ഥലത്തെ ഒരു കോപ്പർ ഫാക്‌ടറിയിൽ വച്ചാണ് ഇവർ ബോംബ് നിർമിച്ചത്. ഈസ്‌റ്റർ ദിനത്തിൽ സ്വയം പൊട്ടിത്തെറിച്ച ഇൻഷാഫ് അഹമ്മദ് എന്നയാളുടെ പേരിലുള്ളതാണ് ഈ ഫാക്‌ടറി. എളുപ്പത്തിൽ വിപണിയിൽ നിന്ന് ലഭ്യമാകുന്ന ഈ രാസവസ്തുക്കൾ ഉപയോഗിച്ച് വലിയ സാങ്കേതിക ജ്ഞാനം ഇല്ലാത്ത ഒരാൾക്ക് ഇത്തരം ബോംബ് നിർമിക്കാൻ കഴിയും. പൗഡർ രൂപത്തിലുള്ള ഈ മിശ്രിതത്തിന്റെ പ്രഹര ശേഷി മാരകമായതിനാലാണ് ഇവയെ മദർ ഒഫ് സാത്താൻ എന്ന് വിളിക്കുന്നത്. കുറഞ്ഞ തൂക്കമുള്ള ബോംബ് കൊണ്ട് ഒരു പ്രദേശത്തെയാകെ നശിപ്പിക്കാൻ കഴിയും. ബോംബ് നിർമിക്കുന്നയാളിന് പോലും ഇതിന്റെ പ്രഹര ശേഷി മനസിലാവില്ലെന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ബ്രിട്ടീഷ് പൗരനായ ഒരു വിദ്യാർത്ഥിയാണ് അബദ്ധത്തിൽ ഈ ബോംബ് നിർമിച്ചത്.
ശ്രീലങ്കൻ സർക്കാർ മാപ്പ് പറഞ്ഞു
ഭീകരാക്രമണത്തെ പറ്റി ആഴ്‌ചകൾ മുമ്പ് ലഭിച്ച ഇന്റലിജൻസ് മുന്നറിയിപ്പ് അതീവ ഗൗരവമായി കൈകാര്യം ചെയ്യാൻ സാധിക്കാതെ പോയതിൽ ക്ഷമാപണം നടത്തി ശ്രീലങ്കൻ സർക്കാർ രംഗത്തെത്തി.മരിച്ചവരുടെ കുടുംബങ്ങളോടും സ്ഥാപനങ്ങളോടും ക്ഷമ ചോദിക്കുന്നതായി ശ്രീലങ്കൻ ആരോഗ്യ മന്ത്രി രജിത സേനരത്‌നെ പറഞ്ഞു. വീഴ്ച വരുത്തിയ പൊലീസ്, സുരക്ഷാസേനകളുടെ തലവൻമാരെ 24 മണിക്കൂറിനകം സ്ഥാനത്തു നിന്നും നീക്കം ചെയ്യുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയും അറിയിച്ചു. ഇന്റലിജൻസ് നൽകിയ വിവരം ഇവർ തനിക്ക് കൈമാറിയില്ലെന്നും സിരിസേന പറഞ്ഞു.
തീവ്രവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ) പള്ളികൾ അടക്കം ലക്ഷ്യമിട്ടു ഭീകരാക്രമണം നടത്തുമെന്ന് ഏപ്രിൽ 11ന് ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് നൽകിയിരുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും തമ്മിലുള്ള ശീതയുദ്ധമാണ് രഹസ്യാന്വേഷണ റിപ്പോർട്ടിൽ നടപടി ഉണ്ടാകാതിരിക്കാനുള്ള കാരണമെന്നാണ് സൂചന.
അതേസമയം സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതിനോട് സർക്കാർ പ്രതികരിച്ചിട്ടില്ല. 10 ഇന്ത്യക്കാർ അടക്കം സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംഖ്യ 321 ആയി ഉയർന്നു. അഞ്ഞൂറിലേറേപ്പേർക്കാണ് പരുക്കേറ്റത്. കൊല്ലപ്പെട്ടവരിൽ 45 കുട്ടികളും ഉൾപ്പെട്ടതായി യു.എസ് ചിൽഡ്രൻസ് ഫണ്ട് അറിയിച്ചു. മരിച്ച 10 ഇന്ത്യക്കാരും കർണാടക സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തിനു പിന്നിൽ നാഷണൽ തൗഹീദ് ജമാഅത്ത്, ജംഇയ്യത്തുൽ മില്ലത്ത് ഇബ്രാഹീം എന്നീ സംഘടനകളാണെന്ന് പ്രതിരോധ സഹമന്ത്രി ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കി. ഇവർക്കു രാജ്യാന്തര ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ്. സ്‌ഫോടകവസ്‌തുക്കൾ നിറച്ച ട്രക്കും വാനും കൊളംബോയെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന അഭ്യൂഹത്തെ തുടർന്ന് നഗരത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.