ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പായി 50 ശതമാനം വി.വി.പാറ്റ് സ്ലിപ്പുകൾ വോട്ടിംഗ് മെഷീനിലെ വോട്ടുകളുമായി ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. 50% വോട്ടുകളും വി.വി.പാറ്റ് മെഷീനുമായി ഒത്തുനോക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതി നിർദേശം നൽകണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.
50 ശതമാനം സ്ലിപ്പുകൾ എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ഈ മാസം എട്ടിന് സുപ്രീംകോടതി തള്ളിയിരുന്നു. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ പുതിയ നീക്കം. പകുതി സ്ലിപ്പുകൾ എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ലെങ്കിലും ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ സ്ലിപ്പുകൾ എണ്ണണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ബൂത്തിലെ സ്ലിപ്പെണ്ണാമെന്ന കമ്മിഷൻ നിലപാട് തള്ളിയായിരുന്നു നിർദേശം. എന്നാൽ, തിരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്ക് ഇതുപോരെന്നും പകുതിയെങ്കിലും സ്ലിപ്പുകൾ എണ്ണണമെന്നുമാണ് 21 രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. നായിഡുവിന്റെ നേതൃത്വത്തിലാണ് നേരത്തേ 21 പാർട്ടികൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.