news

1. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പരാതിയിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് സുപ്രീംകോടതി. വിശദമായ അന്വേഷണം വേണം എന്നും കോടതിയ്ക്ക് കണ്ണുംപൂട്ടി ഇരിക്കാന്‍ ആവില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. സംഭവത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം എന്നും ജസ്റ്റിസ് മിശ്ര. ചീഫ് ജസ്റ്റിസിന് എതിരായ പരാതിയില്‍ അന്വേഷണം വേണം എന്ന് അഭിഭാഷക ഇന്ദിര ജയ്സിംഗും കോടതിയില്‍ ആവശ്യപ്പെട്ടു

2. മുന്‍ വിധികളോട് കൂടിയ രണ്ട് അന്വേഷണങ്ങള്‍ പാടില്ല എന്നും ഇന്ദിര ജയ്സിംഗ്. എന്നാല്‍ ഇന്ദിര ജെയ്സിംഗിന്റെ ആവശ്യം പരിഗണിക്കാന്‍ അല്ല കോടതി ചേര്‍ന്നത് എന്നും ചീഫ് ജസ്റ്റിസിന് എതിരായ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ആണ് പരിഗണിക്കുന്നത് എന്നും ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍. ചീഫ് ജസ്റ്റിസിനെ ലൈംഗിക പീഡന ആരോപണത്തില്‍ കുടുക്കാനായി വലിയ ഗൂഢാലോചന നടന്നതായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച അഭിഭാഷകന്‍ ഇത്സവ് ബെയിന്‍സും ചൂണ്ടിക്കാട്ടി.

3. നടന്നത് കോര്‍പറേറ്റുകളുടെ ഗൂഢാലോചന. ഇതിന് തെളിവായുള്ള രേഖകള്‍ ഉത്സവ് ബെയിന്‍സ് കൈമാറി. എന്നാല്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ ബെയിന്‍സിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. തെളിവില്ലാതെ എങ്ങനെ ഗുരുതര ആരോപണം ഉന്നയിക്കും എന്ന് അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍. കേസ് പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ച് നാളത്തേക്ക് മാറ്റി

4. സുരേഷ് കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍. സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം. അതിനിടെ, ബസുടമ സുരേഷ് കല്ലടയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടും ഇതുവരെ ഹാജരായിട്ടില്ല. ഇന്ന് വൈകുന്നേരത്തിന് അകം ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ ആണ് പൊലീസ് നീക്കം

5. മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങാനും തീരുമാനം. തിരുവനന്തപുരത്തെ എല്ലാ ബുക്കിംഗ് ഏജന്‍സികളിലും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന. ലൈസന്‍സില്ലാത്ത 23 ബസുകള്‍ക്ക് 5000 രൂപ പിഴ ചുമത്തി. ഇതില്‍ ആറെണ്ണം കല്ലടയുടേതാണ്. ഒരാഴ്ചയ്ക്കകം ലൈസന്‍സ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഗതാഗത കമ്മിഷന്‍

6. കെവിന്‍ വധക്കേസില്‍ വിചാരണ തുടങ്ങി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആണ് കേസ് പരിഗണിക്കുന്നത്. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരം ആണ് ഇന്ന് നടന്നത്. മുഖ്യ പ്രതി ഷാനു ചാക്കോ ഉള്‍പ്പെടെ ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. കെവിന്‍ വധക്കേസ് ദുരഭിമാന കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തി ആക്കണം എന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു

7. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കന്‍ കടുങ്ങല്ലൂരില്‍ റീ പോളിംഗ് ആവശ്യപ്പെട്ട് ജില്ലാ കളക്ടറുടെ റിപ്പോട്ട്. കളമശേരി നിയോജക മണ്ഡലത്തില്‍ പെട്ട 83-ാം നമ്പര്‍ റീ പോളിംഗ് ആവശ്യപ്പെട്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വരണാധികാരി കൂടിയായ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ബൂത്തില്‍ പോള്‍ ചെയ്തതിനെ കാള്‍ കൂടുതല്‍ വോട്ട് ഇലക്രേ്ടാണിക് വോട്ടിംഗ് മെഷീനില്‍ കണ്ടെത്തി ഇരുന്നു

8. എറണാകുളത്തെ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ മികച്ചവര്‍ എന്ന നടന്‍ മമ്മൂട്ടിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. പരാമര്‍ശത്തിന് പിന്നില്‍ മമ്മൂട്ടിയുടെ ഹുങ്ക് എന്ന് ആരോപണം. ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് താനാണ് തീരുമാനിക്കുന്നത് എന്ന ഭാവമാണ് മമ്മൂട്ടിക്ക് എന്നും കണ്ണന്താനം

9. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ നാലുപേര്‍ക്ക് ജാമ്യം. ഒന്നാംപ്രതി ആകാശ് തില്ലങ്കേരി, രണ്ടാംപ്രതി രഞ്ജിത് രാജ്, മൂന്നാംപ്രതി കെ. ജിതിന്‍, നാലാം പ്രതി സി.എസ് ദീപക് ചന്ദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധി കടക്കരുത് തുടങ്ങിയ ഉപാധികളോടെ ആണ് ജാമ്യം

10. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. രോഹിത്തിന്റെ ഭാര്യ അപൂര്‍വ ശുക്ല ആണ് അറസ്റ്റിലായത്. രോഹിത്തിന്റെ മരണം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം തുടര്‍ച്ചയായി അപൂര്‍വയെ ചോദ്യം ചെയ്തിരുന്നു. ഏപ്രില്‍ 16ന് ആണ് രോഹിത്തിനെ ഡല്‍ഹിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

11. മലേഗാവ് സ്‌ഫോടന കേസിലെ പ്രതി സ്വാധി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണം എന്ന ഹര്‍ജി എന്‍.ഐ.എ പ്രത്യേക കോടതി തള്ളി. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ കോടതിയ്ക്ക് നിയമപരമായ അധികാരം ഇല്ലെന്നും എന്‍.ഐ.എ പ്രത്യേക കോടതി

12. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്കുള്ള സമര്‍പ്പണം എന്നാണ് ഫേസ്ബുക്കില്‍ ടീസര്‍ ഷെയര്‍ ചെയ്ത ശേഷം ദുല്‍ഖര്‍ കുറിച്ചത്. കാലം എത്ര കഴിഞ്ഞാലും ജോണ്‍സണ്‍ മാസ്റ്റര്‍ നമുക്ക് നല്‍കിയ മധുര ഗാനങ്ങളും അനുഭവങ്ങളും മനസില്‍ നിലനില്‍ക്കുമെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു