മുംബയ്: ബി.ജെ.പി നേതാവ് പ്രജ്ഞാ സിംഗ് താക്കൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി എൻ.ഐ.എ പ്രത്യേക കോടതി തള്ളി. സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ ഇരകളിലൊരാളായ സയീദ് അസ്ഹറിന്റെ പിതാവായ നിസാർ സയീദാണ് ഹർജി സമർപ്പിച്ചിരുന്നത്. സ്ഫോടനക്കേസിൽ വിചാരണ നടക്കുന്നതിനാൽ കേസിലെ പ്രതിയായ പ്രജ്ഞയെ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നായിരുന്നു ഹർജി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാൻ കോടതിക്ക് നിയമപരമായ അധികാരമില്ല. അത് തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ ജോലിയാണ്- ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയാണ് പ്രജ്ഞാ താക്കൂർ.
ജാമ്യത്തിലിറങ്ങി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രജ്ഞ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെയാണ് നേരിടുന്നത്.