news

1. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 77.68 ശതമാനം പോളിംഗ് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. എട്ട് ജില്ലകളില്‍ പോളിംഗ് 8 ശതമാനം ഉയര്‍ന്നു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് 85.9 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരത്തും, 72.7 ശതമാനം. പോളിംഗ് ദിനത്തില്‍ സംസ്ഥാനത്തെ ആകെ 840 വിവി പാറ്റ് മെഷീനുകളില്‍ 397 എണ്ണത്തിന് തകരാര്‍ സംഭവിച്ചു. കാലാവസ്ഥയും കൈകാര്യം ചെയ്യുന്നതിലെ പാളിച്ചയുമാണ് കുഴപ്പത്തിന് കാരണം.



2. മുപ്പത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. പരാതി തെളിയിക്കാതെ വോട്ടറെ അറസ്റ്റ് ചെയ്യുന്നതിനോട് യോജിപ്പില്ല. നടപ്പാക്കുന്നത് പാര്‍ലമെന്റ് പാസാക്കിയ ചട്ടമാണ്. മാറ്റം വേണമെങ്കില്‍ ജനപ്രതിനിധികള്‍ തീരുമാനിക്കണം. പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ അധികമായി കണ്ടെത്തിയ കളമേശ്ശരിയിലെ ബൂത്ത് നമ്പര്‍ 83ല്‍ റീപോളിംഗ് നടത്തും. റീ പോളിംഗ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിക്കും.

3. കളമശേരിയില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റി. മോക്ക് പോളിംഗ് വിവരങ്ങള്‍ നീക്കാത്തത് ആണ് അധിക വോട്ടിന് കാരണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. ശ്രീധരന്‍പിള്ളയുടെ മാനനഷ്ടക്കേസ് പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നും ടിക്കാറാം മീണ. വോട്ടെടുപ്പ് മെഷീനിലെ തകരാര്‍ ചൂണ്ടിക്കാട്ടിയ വോട്ടര്‍ക്ക് എതിരെ കേസ് എടുത്തതിന് ടിക്കാറാം മീണയ്ക്ക് എതിരെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി

4. കണ്ണൂരില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തു എന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കെ. സുധാകരന്റെ ആരോപണം പരാജയ ഭീതി കാരണം. രണ്ട് ബൂത്തുകളില്‍ മാത്രമാണ് വോട്ടിംഗ് സംബന്ധിച്ച് പരാതി ഉണ്ടായത്. ആ പരാതികള്‍ തന്നെ ഓപ്പണ്‍ വോട്ടിന്റെ പേരില്‍ ആയിരുന്നു. പാമ്പുരുത്തിയില്‍ യു.ഡി.എഫ് വ്യാപകമായി കള്ളവോട്ട് ചെയ്തു എന്നും എം.വി ജയരാജന്‍ തിരിച്ചടിച്ചു

5. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ബൂത്തില്‍ അടക്കം 15 ബൂത്തുകളില്‍ കള്ളവോട്ട് ഉണ്ടായി എന്നാണ് കോണ്‍ഗ്രസ് ആരോപണം. തളിപ്പറമ്പ്, ധര്‍മ്മടം, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് നടന്നു എന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ വച്ച് നിയമനടപടി സ്വീകരിക്കും. സുരക്ഷാ സജ്ജീകരണങ്ങളില്‍ പാളിച്ച ഉണ്ടായി. കൃത്യമായ കണക്ക് പുറത്ത് വിടുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു

6. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍. തനിക്ക് എതിരെ ഉയര്‍ന്ന ഒളികാമറാ വിവാദത്തില്‍ കേസ് എടുക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഗൂഢാലോചന നടത്തി എന്ന് ആരോപണം. അപകീര്‍ത്തി പരാമര്‍ശം പ്രചരിപ്പിച്ചവര്‍ക്ക് എതിരെയും നിയമ നടപടി സ്വീകരിക്കും എന്ന് എം.കെ രാഘവന്‍

7. ലോക്നാഥ് ബെഹ്റ സി.പി.എമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ ആണ്. തനിക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ച് നിരവധി തവണ ബെഹ്റ അന്വേഷണ ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു. കേസ് എടുക്കാന്‍ വലിയ സമ്മര്‍ദ്ദമാണ് ഡി.ജി.പി ചെലുത്തിയത് എന്നും രാഘവന്‍

8. ഇലക്രേ്ടാണിക് വോട്ടിംഗ് മെഷീനുകളില്‍ അവിശ്വാസം പ്രകടിപ്പിച്ച് വീണ്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. 50 ശതമാനം വിവി പാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണാന്‍ തയ്യാറാകണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുന പരിശോധനാ ഹര്‍ജി നല്‍കി 21 പ്രതിപക്ഷ പാര്‍ട്ടികള്‍. ഒരു മണ്ഡലത്തില്‍ നിന്നുള്ള അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍ മാത്രം എണ്ണിയാല്‍ മതി എന്നായിരുന്നു കോടതി ഉത്തരവ്

9. പ്രതിപക്ഷ പാര്‍ട്ടികളുടെ പുനപരിശോധനാ ഹര്‍ജി, മൂന്നാംഘട്ട പോളിംഗിനിടെ വ്യാപകമായ ക്രമക്കേടുകളും തകരാറുകളും കണ്ടെത്തിയത് ചൂണ്ടിക്കാട്ടി. കേരളത്തില്‍ കോണ്‍ഗ്രസിന് കുത്തിയ വോട്ടുകള്‍ ബി.ജെ.പിക്ക് വീണതായി പരാതി ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ വ്യാപകമായി ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നും പുനപരിശോധനാ ഹര്‍ജിയില്‍ പ്രതിപക്ഷം.

10. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി സംസാരിക്കേണ്ടത് അക്ഷയ് കുമാറിനോടല്ല, രാജ്യത്തെ കര്‍ഷകരോട് എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട മോദി സിനിമയില്‍ അഭിനയത്തിന് തയ്യാറെടുക്കുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. പ്രധാനമന്ത്രിയുമായി നടന്‍ അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖം പുറത്തു വന്നതിന് പിന്നാലെ ആണ് കോണ്‍ഗ്രസ് വിമര്‍ശനം

11. സൈന്യത്തില്‍ ചേരണം എന്നായിരുന്നു തന്റെ ആഗ്രഹം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ പ്രധാനമന്ത്രി ആവും എന്ന് ഒരിക്കല്‍ പോലും കരുതിയില്ല. രാമകൃഷ്ണ മിഷന്‍ തന്നെ സ്വാധീനിച്ചു എന്നും പ്രധാനമന്ത്രി. രാഷ്ട്രീയത്തിന് അപ്പുറത്ത് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ സന്തോഷം എന്ന് പ്രധാനമന്ത്രി.

12. ചെറു പ്രായത്തില്‍ തന്നെ കുടുംബം വിട്ടു പോകേണ്ടി വന്നു. തനിക്കൊപ്പം ജീവിക്കാന്‍ അമ്മ തയ്യാറല്ല. പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യന്‍ ആയിരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ഗുലാംനബി ആസാദുമായും തനിക്കുള്ളത് നല്ല ബന്ധം. മമതാ ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്ത സമ്മാനമായി നല്‍കാറുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തനിക്ക് ബംഗാളി പലഹാരങ്ങള്‍ കൊടുത്തയക്കാറുണ്ട് എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മമതയും അത്തരം പലഹാരങ്ങള്‍ അയക്കാന്‍ തുടങ്ങി. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം കാര്യങ്ങള്‍ പറയുന്നത് തന്നെ ബാധിക്കും എങ്കിലും ഇക്കാര്യം പറയാന്‍ തനിക്ക് മടിയില്ല എന്നും കൂട്ടിച്ചേര്‍ക്കല്‍