നാഗർകോവിൽ: കടുത്ത ചൂട് കാരണം വീടിന് പുറത്ത് ഭാര്യക്കൊപ്പം കിടന്നുറങ്ങിയ ഭർത്താവിനെ എട്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി നാഗർകോവിലിലെ മേലമണക്കുടി ലൂർദ് മാതാ സ്ട്രീറ്റിൽ വിൻസെന്റാണ് കൊല്ലപ്പെട്ടത്.
ചൂട് കൂടുതലായതിനാൽ വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങിയ മത്സ്യതൊഴിലാളിയായ വിൻസെന്റിന്റെ മുഖത്തേക്ക് പ്രദേശവാസിയായ കിദിയോൻ എന്ന വ്യക്തി ഉൾപ്പെടുന്ന എട്ടംഗ സംഘം ടോർച്ച് ലൈറ്റ് തെളിച്ചു. ഇത് ചോദ്യം ചെയ്തതോടെ ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായി ഉണ്ടായി. ഇതിൽ പ്രകോപിതനായ കിദിയോനും സംഘവും പിന്നീട് വിൻസെന്റിന്റെ വീടിന് മുന്നിലെത്തുകയും അരിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ആക്രമികൾ ഓടി രക്ഷപെട്ടിരുന്നു. വെട്ടേറ്റ് ഗുരുതര പരിക്കേറ്റ വിൻസെന്റിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിൻസെന്റിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചരിക്കുകയാണ്.