supreme-court

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നിലെ ഗൂഢാലോചന വിരമിച്ച ന്യായാധിപൻ എ.കെ.പട്നായിക്കിന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. അന്വേഷണ റിപ്പോർട്ട് സീൽവച്ച കവറിൽ സമർപ്പിക്കണം. അന്വേഷണത്തിൽ പട്നായിക്കിന് വേണ്ട സഹായങ്ങൾ നൽകണമെന്ന് സി.ബി.ഐ ഡയറക്‌ടറോട് കോടതി നിർദ്ദേശിച്ചു. ഗൂഢാലോചന നടത്തിയത് അസംതൃപ്തരായ ജീവനക്കാരാണോ കോർപറേറ്റുകളാണോ ഇടനിലക്കാരാണോ എന്ന് കണ്ടെത്തും വരെ അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു.

അതേസമയം, ആരോപണമുന്നയിച്ച മുൻ ജൂനിയർ കോർട്ട് അസിസ്റ്റന്റായ യുവതിയോട് ഇന്ന് ഹാജരാകാൻ അവരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൻ.വി. രമണ, ഇന്ദിര ബാനർജി എന്നിവരുൾപ്പെട്ട സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയിൽ നിന്ന് ജഡ്‌ജിമാർ നേരിട്ട് ചേംബറിൽ വിശദീകരണം തേടും. ചീഫ് ജസ്റ്റിസിനെ കുരുക്കാൻ വൻശക്തികൾ കളിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ അഭിഭാഷകൻ ഉത്സവ് സിംഗ് ബെയിൻസിൽ നിന്ന് സത്യവാങ്‌മൂലവും തെളിവുകളും മുദ്രവച്ച കവറിൽ ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ.എഫ്. നരിമാൻ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ഇന്നലെ സ്വീകരിച്ചിരുന്നു.അതേസമയം, ഇന്ന് കോടതിയിൽ ഹാജരായ ബെയിൻസ് ഗൂഢാലോചനയിൽ ഉൾപ്പെട്ടവരുടെ പേര് വെളിപ്പെടുത്താൻ ആകില്ലെന്ന് വ്യക്തമാക്കി. ഇത് സംബന്ധിച്ച പുതിയ സത്യവാങ്മൂലവും അദ്ദേഹം സമർപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ സത്യമറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അതിൽ നിന്നും ഒഴിഞ്ഞുമാറാൻ അഭിഭാഷകന് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം സ്ത്രീ നൽകിയ പരാതി കൂടി പരിശോധിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും പട്നായിക്കിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്.

പരാതിയുമായി 259 വനിതകൾ

ചീഫ്ജസ്റ്റിസിനെതിരായ ആരോപണം തൊഴിൽ സ്ഥലങ്ങളിൽ സ്‌ത്രീകൾക്കെതിരായ ലൈംഗിക പീഡനങ്ങൾ തടയാനുള്ള നിയമപ്രകാരം അന്വേഷിക്കണം എന്നും അതിൽ തീർപ്പാകുന്നതുവരെ രഞ്ജൻ ഗൊഗോയ് ചുമതലകളിൽ നിന്ന് മാറി നിൽക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരും അദ്ധ്യാപകരും പൊതുപ്രവർത്തകരുമായ 259 വനിതകൾ ഒപ്പിട്ട കത്ത് സുപ്രീംകോടതിയിലെ ജഡ്ജിമാർക്ക് നൽകി. പ്രമുഖ വ്യക്തികൾ അടങ്ങിയ സ്വതന്ത്ര സമിതി 90 ദിവസത്തിനുള്ളിൽ അന്വേഷിച്ച് തീർപ്പാക്കണം. ലൈംഗികാരോപണം പരിശോധിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചതിനെയും അതിൽ ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് അംഗമായതിനെയും അവർ വിമർശിച്ചു. കത്തിൽ ഒപ്പിട്ടവരിൽ മലയാളി വനിതകളും ഉൾപ്പെടുന്നു.