കൊച്ചി: യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ കല്ലട ബസ് ഉടമ സുരേഷ് കല്ലട അന്വേഷണ സംഘം മുമ്പാകെ ഹാജരായി. കേസ് അന്വേഷിക്കുന്ന തൃക്കാക്കര എ.സി.പിയുടെ മുമ്പിലാണ് ഇയാൾ ഹാജരായത്. സുഖമില്ലാത്തതിനാൽ തനിക്ക് ഹാജരാകാൻ കഴിയില്ലെന്ന് ഇയാൾ അറിയിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല. തുടർന്നാണ് വൈകുന്നേരത്തോടെ ഇയാൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കും. പങ്ക് വ്യക്തമായാൽ നടപടിയുണ്ടാകും
അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥികൾ ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു. 12 ഓളം പേർ ചേർന്നാണ് മർദ്ദിച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇതേ തുടർന്നാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഇന്നോ നാളെയോ കസ്റ്റഡി അപേക്ഷ നൽകും. ബസ് ഡ്രൈവർ തമിഴ്നാട് കോയമ്പത്തൂരിലെ നാച്ചിപാളയം സ്വദേശി കുമാർ (55), മാനേജർ കൊല്ലം പട്ടംതുരുത്ത് ആറ്റുപുറത്ത് ഗിരിലാൽ (37), ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ വിഷ്ണു(29) പുതുച്ചേരി സ്വദേശി അൻവർ, ജിതിൻ, ജയേഷ്, രാജേഷ് എന്നിവരാണ് റിമാൻഡിൽ കഴിയുന്നത്. വധശ്രമം, കവർച്ച, മാരകായുധങ്ങളുപയോഗിച്ച് പരിക്കേൽപിക്കൽ, സംഘം ചേർന്ന് മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായവർക്കെല്ലാം സംഭവത്തിൽ നേരിട്ട് പങ്കുള്ളവരാണ്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചയാണ് എറണാകുളം വൈറ്റിലയിൽ യാത്രക്കാരായ ബത്തേരി സ്വദേശി സചിൻ (22), സുഹൃത്ത് അഷ്കർ(22), തൃശൂർ സ്വദേശി അജയ്ഘോഷ് എന്നിവരെ ഗുണ്ടാ ശൈലിയിൽ ബസ് ജീവനക്കാർ കൂട്ടമായി മർദ്ദിച്ചത്. ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏർപ്പാടാക്കാത്തത് യുവാക്കൾ ചോദ്യം ചെയ്തിരുന്നു. ഇവർ ഹരിപ്പാട് പൊലീസിൽ പരാതിപ്പെട്ടതോടെ പകരം ബസ് എത്തിച്ച് യാത്ര തുടർന്നു. ഈ ബസ് വൈറ്റിലയിലെ കല്ലട ഓഫീസിനു മുന്നിലെത്തിയപ്പോൾ ചോദ്യം ചെയ്യലിന് പ്രതികാരമായി ഒരു സംഘം ആളുകൾ ബസിൽ കയറി യുവാക്കളെ മർദ്ദിച്ച് റോഡിൽ തള്ളുകയായിരുന്നു.