വർക്കല: വിനോദ സഞ്ചാരകേന്ദ്രമായ വർക്കല പാപനാശത്ത് ഇത്തവണത്തെ ടൂറിസം സീസൺ സമ്മാനിക്കുന്നത് നിരാശ. വിദേശ വിനോദസഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും അവസാന ഘട്ടത്തിലും സീസൺ ഉണർവില്ലാതെയാണ് കടന്നുപോകുന്നത്. നോട്ടുനിരോധനവും നിപയുമാണ് കഴിഞ്ഞ സീസണെ പ്രതികൂലമായി ബാധിച്ചതെങ്കിൽ ഇത്തവണ പ്രളയവും ജി.എസ്.ടി.യുമാണ് തിരിച്ചടിയായത്. സഞ്ചാരികൾ അകലുന്നത് കാരണം കഴിഞ്ഞ അഞ്ചുവർഷമായി വർക്കലയുടെ വിനോദസഞ്ചാര മേഖലയുടെ ഗ്രാഫ് താഴേക്കാണ്.എല്ലാവർഷവും അവധിക്കാലം ആസ്വദിക്കാൻ വർക്കലയിൽ എത്തിയിരുന്ന സഞ്ചാരികൾ വിവിധ കാരണങ്ങളാൽ യാത്ര മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയാണ്. സാമ്പത്തികശക്തികളായ രാജ്യങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളായിരുന്നു വർക്കലയുടെ പ്രതീക്ഷ. നന്നായി പണം ചെലവഴിച്ചിരുന്ന ഇവരെത്തിയാൽ ടൂറിസം ഖേലയിൽ മാറ്റം പ്രകടമായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അവരുടെ എണ്ണം 20 ശതമാനമായി കുറഞ്ഞു. റഷ്യ, ഇസ്രായേൽ, ഹീബ്രു തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇപ്പോൾ കൂടുതൽ സഞ്ചാരികൾ എത്തുന്നത്. ഇവരിൽ ഭൂരിഭാഗവും ഹോംസ്റ്റയിലടക്കം ചെലവുചുരുക്കി ജീവിക്കുന്നവരാണ്.
നികുതിവർധന കാരണം അന്താരാഷ്ട്ര ടൂർ ഓപ്പറേറ്റർമാർ പലരും ബുക്കിംഗ് ഒഴിവാക്കുന്നു. ഇടക്കിടെയുണ്ടാകുന്ന ഹർത്താലുകളും സഞ്ചാരികളെ അകറ്റുന്നതായി റിസോർട്ട് ഉടമകൾ പറയുന്നു. വർഷം തോറും വിവിധ രാജ്യങ്ങളിൽ നിന്നും ആയിരങ്ങൾ വർക്കല ബീച്ചിലെത്തുന്നുണ്ടെങ്കിലും ടൂറിസ്റ്റുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തതും തിരിച്ചടിയാണ്. പാപനാശം കടൽത്തീരത്ത് വൃത്തിഹീനമായി പ്രവർത്തിക്കുന്ന മൂത്രപ്പുരയാണ് ആകെയുള്ളത്. ഹെലിപ്പാടിൽ പബ്ലിക് ടോയ്ലെറ്റുകളില്ല.
പാപനാശം കുന്നിൻചരിവിലും കടൽത്തീരത്തും മാലിന്യം നിക്ഷേപിക്കുന്നത് ടൂറിസത്തെ ദോഷകരമായി ബാധിക്കുന്നു. വലിയ പ്രതിഷേധമാണ് വിദേശികളിൽ നിന്നുണ്ടാകുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ അവർ വലിയ പ്രാധാന്യത്തോടെയാണ് മാലിന്യപ്രശ്നം അവതരിപ്പിക്കുന്നത്.
പാപനാശം വിട്ട് സഞ്ചാരികൾ
പാപനാശത്തെ ഏറെ സ്നേഹിച്ച സഞ്ചാരികൾ പോകുന്നത് ഈ രാജ്യങ്ങളിലേയ്ക്ക്
ശ്രീലങ്ക
ബാലിദ്വീപ്
തായ്ലാന്റ്
വിയറ്റ്നാം
വർക്കലയുടെ പ്രതീക്ഷ
വൻ സാമ്പത്തിക ശക്തികളായ ഈ രാജ്യങ്ങളായിരുന്നു പ്രതീക്ഷ
അമേരിക്ക
ബ്രിട്ടൻ
ആസ്‌ട്രേലിയ
ഇറ്റലി
വർക്കലയിൽ ഹോം സ്‌റ്റേ.... 400 എണ്ണം
ചിലക്കൂർ മുതൽ ഇടവ വെറ്റക്കട വരെയുള്ള ഭാഗത്തുള്ള റിസോർട്ടുകളിൽ ഭൂരിഭാഗത്തിനും നിലനിന്നുപോകാനുള്ള ബിസിനസ് പോലും നടക്കുന്നില്ല. സ്വന്തമായി ബിസിനസ് നടത്തിയിരുന്ന പലരും സ്ഥലവും സ്ഥാപനവും ലീസിന് നൽകി. ലീസിനെടുക്കുന്നവർ ബിസിനസ് നടക്കാതെ കടക്കെണിയിലാകുന്ന അവസ്ഥയാണ്.
ബിസിനസ് താഴേയ്ക്ക്
കാഴ്ചയിൽ വിദേശികൾ എത്തുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ബിസിനസ് നടക്കാറില്ല. ആഭ്യന്തര ടൂറിസ്റ്റുകളെ ആശ്രയിച്ചാണ് പല റിസോർട്ടുകളും റസ്റ്റാറന്റുകളും ഇപ്പോൾ പിടിച്ചുനിൽക്കുന്നത്. ടൂറിസ്റ്റുകളുടെ ബുക്കിംഗ് നടക്കുന്ന സമയത്താണ് ഇത്തവണ പ്രളയമുണ്ടായത്. അതിനാൽ നിരവധി ബുക്കിംഗുകൾ നഷ്ടപ്പെട്ടു. ജി.എസ്.ടി. നടപ്പാക്കിയത് റിസോർട്ട് മേഖലയെ ദോഷകരമായി ബാധിച്ചു. ജി.എസ്.ടി. സ്ലാബ് വ്യത്യാസമനുസരിച്ച് താമസസൗകര്യത്തിന് ചിലവേറി. താമസസൗകര്യം 7500 രൂപയ്ക്ക് മുകളിലായാൽ 28 ശതമാനം ജി.എസ്.ടി. നൽകേണ്ടിവരുന്നു.