കോട്ടയം: കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലപാതകം കെവിൻ വധക്കേസിലെ വിചാരണയുടെ മൂന്നാം ദിവസം ഏറെ നിർണായകം. കെവിനെ അതിക്രൂരമായി കൊലപ്പെടുത്താൻ പദ്ധതിയിട്ട് നടപ്പിലാക്കിയ പിതാവിനെയും സഹോദരനുമെതിരെ സാക്ഷിപറയാൻ കോടതിയിലേക്ക് പ്രതിശ്രുത വധുവായിരുന്ന നീനു എത്തും. കേസിലെ അഞ്ചാം സാക്ഷിയായ നീനുവിനെ ഇന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സി.ജയചന്ദ്രൻ മുമ്പാകെയാണ് വിസ്തരിക്കുക. ഗൂഡാലോചനയിൽ ചാക്കോയുടെ പങ്ക് തെളിയിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സാക്ഷി നീനു തന്നെയാണ്. ഈ സാഹചര്യത്തിൽ നീനുവിന്റെ മൊഴി ഏറെ നിർണ്ണായകമാകും.
കേസിന്റെ വാദം തുടങ്ങിയ രണ്ടാം ദിവസമായ ഇന്നലെ പ്രധാന സാക്ഷിയായ അനീഷിന്റെ ക്രോസ് വിസ്താരമാണ് നടന്നത്. ആദ്യ ദിവസം പ്രോസിക്യൂഷൻ നൽകിയ ചോദ്യങ്ങൾക്ക് അനീഷ് നൽകിയ മറുപടികൾ ഇന്നലെ പ്രതിഭാഗം ചോദ്യം ചെയ്തു. പ്രോസിക്യൂഷനു നൽകിയ മൊഴിയിൽ പറയുന്ന കാര്യങ്ങൾ ആദ്യം പൊലീസിനു നൽകിയ മൊഴിയിലില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ഇന്നലെ പൂർത്തിയായി. ഇന്ന് നീനുവിനെ കൂടാതെ, കെവിന്റെ പിതാവ് രാജൻ ജോസഫ് അടക്കമുള്ള മറ്റു സാക്ഷികളെയും വിസ്തരിക്കും. ഇന്നലെയും പ്രതികളെല്ലാം ഒരേ രീതിയിലുള്ള വസ്ത്രം ധരിച്ചാണ് കോടതിയിൽ എത്തിയത്. ക്ഷുഭിതരായ പ്രതികൾ മാദ്ധ്യമപ്രവർത്തകരെ അസഭ്യം പറയുകയും ചെയ്തു.