കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങളാണ് ശ്രീലങ്കൻ അധികൃതർ പുറത്തുവിട്ടത്. ഇവരുടെ പേരും മറ്റുവിവരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ പൊലീസ് അറസ്റ്റുചെയ്തു.
76 പേരാണ് കസ്റ്റഡിയിലുള്ളത്. നാഷണൽ തൗഹീദ് ജമാഅത്തിലെ (എൻ.ടി.ജെ) അംഗങ്ങളായ ഒമ്പത് ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പൊലിസ് നിഗമനം. എന്നാൽ, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിവരികയാണ്. അതേസമയം, ഈസ്റ്റർ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പരയിൽ കൊല്ലപ്പെട്ടത് 253 പേരാണെന്ന് ശ്രീലങ്കൻ അധികൃതർ വ്യക്തമാക്കി. നേരത്തേ 359 പേർ കൊല്ലപ്പെട്ടുവെന്നാണ് ഇവർ അറിയിച്ചിരുന്നത്.
എന്നാൽ, ചിലരുടെ പേരുകൾ ഒന്നിലധികം തവണ പട്ടികയിൽ ഉൾപ്പെട്ടതാണു തെറ്റുവരാൻ കാരണമെന്നും അധികൃതർ വ്യക്തമാക്കി. ഇന്നലെ രാത്രിയോടെയാണ് മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം പൂർത്തിയാക്കിയത്. അപ്പോഴാണ് പലരെയും ഒന്നിലധികം തവണ കണക്കിൽപ്പെടുത്തിയതായി കണ്ടെത്തിയത്. പല മൃതദേഹങ്ങളും പൂർണമായും തകർന്നും നശിച്ചുമാണുണ്ടായിരുന്നതെന്നും ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.