election

തിരുവനന്തപുരം: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കളമശേരി 83-ാം നമ്പർ ബൂത്തിൽ റീ പോളിംഗ് ഏപ്രിൽ 30ന് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്.

വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പോൾ ചെയ്തതിനേക്കാളും 43 വോട്ടുകൾ മെഷീനിൽ കൂടുതലായി ഈ ബൂത്തിൽ കണ്ടെത്തിയിരുന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരാതി നൽകിയതോടെ കളക്ടർ സ്ഥലത്തെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഈ വോട്ടിംഗ് യന്ത്രം എണ്ണണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും. വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്റെ എണ്ണം എടുക്കുമ്പോഴായിരുന്നു വ്യത്യാസം കണ്ടത്. തുടർന്ന് മൂന്ന് മുന്നണിയിലേയും പ്രതിനിധികൾ കൂട്ടായാണ് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയത്. സ്ഥലത്തെത്തിയ കളക്ടറുടെ നേതൃത്വത്തിൽ വോട്ടിംങ് മെഷീൻ പരിശോധിച്ച് ഇത് സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മോക്ക് പോളിംഗ് നടത്തിയപ്പോഴുള്ള വോട്ടുകൾ കൂടി യഥാർത്ഥ വോട്ടിനൊപ്പം കൂടിയതെന്നാണ് കരുതുന്നത്. ആകെ 215 വോട്ടർമാരാണ് കളമശ്ശേരി 83ാം നമ്പർ ബൂത്തിൽ പോൾ ചെയ്തത്. അവസാനം എണ്ണിയപ്പോൾ 258 വോട്ടുകൾ പോൾ ചെയ്തതായാണ് കണ്ടത്.