തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്തിൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ താമര ചിഹ്നത്തിന് വോട്ട് പോകുന്നുവെന്ന ആരോപണത്തിൽ വൻ വെളിപ്പെടുത്തലുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ രംഗത്തെത്തി. ചൊവ്വര ബൂത്തിൽ ഉപയോഗിച്ചിരുന്ന വോട്ടിംഗ് യന്ത്രത്തിൽ അത്തരത്തിൽ ഒരു തകരാർ ഉണ്ടായിരുന്നുവെന്ന് മീണ സമ്മതിച്ചു. ഇത് കോവളത്ത് മാത്രം സംഭവിച്ച ഒരു സംഭവമല്ല. സാധാരണ ഇങ്ങനെ സംഭവിക്കാറുണ്ട്. തുടർന്ന് റിസർവ് യന്ത്രം എത്തിച്ച് വോട്ടിംഗ് തുടർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യന്ത്രത്തിന് തകരാർ സംഭവിച്ചുവെന്ന വാർത്ത തെറ്റാണെന്ന ജില്ലാ കളക്‌ടർ കെ.വാസുകിയുടെ വാദം തള്ളുന്നത് കൂടിയാണ് മീണയുടെ വെളിപ്പെടുത്തൽ.
വോട്ടെടുപ്പ് നടന്ന ദിവസം രാവിലെയാണ് ഏറെ വിവാദങ്ങൾക്ക് കാരണമായ ആരോപണം ഉയരുന്നത്. കോവളം ചൊവ്വര ബൂത്തിൽ 76 വോട്ടുകൾ രേഖപ്പെടുത്തിയ ശേഷമാണ് കൈപ്പത്തി ചിഹ്നത്തിന് പകരം താമര വിരിയുന്നുവെന്ന പരാതി ഉന്നയിച്ചത്. എന്നാൽ പരാതിക്കാൻ തന്നെ ആരോപണം തെളിയിക്കണമെന്നും ഇല്ലെങ്കിൽ കേസെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടെടുത്തതോടെ ഇക്കാര്യം ഉന്നയിച്ചയാൾ രേഖാമൂലം പരാതിപ്പെടാൻ തയ്യാറായില്ല. തുടർന്ന് ഇവിടെ മറ്റൊരു യന്ത്രമെത്തിച്ച് വോട്ടിംഗ് തുടരുകയായിരുന്നു. തകരാറിലായ യന്ത്രത്തിന്റെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും കമ്മിഷൻ അറിയിച്ചിരുന്നു. ഇതിനിടയിലാണ് യന്ത്രത്തിന് തകരാറുണ്ടെന്ന് സമ്മതിച്ച് തിരഞ്ഞെടുപ്പ് ഓഫീസർ രംഗത്തെത്തിയത്.