bjp-kozhikode

കോഴിക്കോട്: ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ അനുയായികൾ തനിക്ക് വോട്ട് മറിച്ചെന്ന കോഴിക്കോട് മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി പ്രകാശ് ബാബുവിന്റെ അവകാശവാദത്തിന് മറുപടിയുമായി മുഹമ്മദ് റിയാസ് തന്നെ രംഗത്ത്. അൽപ്പമെങ്കിലും രാഷ്ട്രീയ മാന്യത നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളെ വന്നു കണ്ടു എന്ന് പറയുന്നവരുടെ പേരുവിവരം പുറത്ത് വിടാൻ നിങ്ങളെ ഞങ്ങൾ വെല്ലുവിളിക്കുകയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസിന്റെ വെല്ലുവിളി.

കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രദീപ് കുമാറിനോട് വിരോധമുളള സിപിഎമ്മുകാർ തനിക്ക് വോട്ട് മറിച്ചു എന്നാണ് പ്രകാശ് ബാബുവിന്റെ വാദം. റിയാസുമായി ബന്ധപ്പെട്ട ചില നേതാക്കൾ തന്നെ നേരിട്ട് വന്ന് കണ്ട് പിന്തുണ വാഗ്ദാനം ചെയ്തുവെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു. രാഷ്ട്രീയ സത്യസന്ധതയും മാന്യതയും നിങ്ങളിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന ഏറ്റവും ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരാൾ തന്നെ കഴിഞ്ഞ ദിവസം കേരളത്തെ പറ്റി പറഞ്ഞ നുണ പ്രാചാരണം ഞങ്ങൾ കണ്ടതാണെന്നും റിയാസ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബിജെപി യുടെയും വലതുപക്ഷ മാദ്ധ്യമ കൂട്ട് കെട്ടിന്റെയും അപവാദ -നുണ പ്രചാരണങ്ങളെ നിയമപരമായി നേരിടും
-പി എ മുഹമ്മദ് റിയാസ്-

ഇന്നലെയും ഇന്നുമായി ചില യു ഡി എഫ് കക്ഷികളുടെ പാർട്ടി മാധ്യമങ്ങളും ചില ഓൺലൈൻ പത്രങ്ങളും ‘എന്റെ അണികൾ ബിജെപി ക്ക് വോട്ട് മറിച്ചുവെന്ന ‘
കല്ലു വെച്ച നുണ എന്ന് ഏതൊരാൾക്കും പ്രാഥമികമായി തന്നെ മനസ്സിലാക്കാനാവുന്ന
തരത്തിലുള്ള ബിജെപി നേതാവിന്റെ അഭിമുഖവും അവകാശവാദവും പ്രസദ്ധീകരിച്ചിട്ടുണ്ട് .

തികച്ചും വില കുറഞ്ഞതും ദുരപതിഷ്ഠിതവുമായ ഒരു ആക്ഷേപത്തിന് മറുപടി കൊടുക്കേണ്ടതില്ലന്നും അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണ് ഉചിതം എന്നുമാണ് ആദ്യം കരുതിയത് .

എന്നാൽ ആർക്കും മനസ്സിലാക്കാനാവുന്ന ഈ നുണ,യു ഡി എഫ് മാധ്യമങ്ങൾ കൂടി ഇന്ന് തൊണ്ട തൊടാതെ പ്രസിദ്ധീകരിച്ചത് കണ്ടപ്പോഴാണ് നിയമ നടപടി സ്വീകരിക്കാനും അതിനെതിരായി പ്രതികരിക്കാനും തീരുമാനിച്ചത്.

1 ) ‘റിയാസിന്റെ അനുയായികൾ ‘എന്ന പരാമർശം കണ്ടു .ഇടതുപക്ഷ പ്രവർത്തകരായ ഞങ്ങൾക്ക് ആർക്കും അനുയായികളില്ല,ഞാനടക്കമുള്ള എല്ലാവരും പ്രസ്ഥാനത്തിന്റെ അനുയായികളും പ്രവർത്തകരുമാണ്

2 ) കോഴിക്കോട് ലോകസഭ മണ്ഡലത്തിൽ പലയിടങ്ങളിലും ബി ജെ പിയുടെ വോട്ട്
യു ഡി എഫ് സ്ഥാനാർത്ഥി വിലയ്ക്ക് വാങ്ങിയെന്ന യാഥാർത്ഥ്യം സി പി ഐ (എം) കോഴിക്കോട് ജില്ലാ സിക്രട്ടറി പുറത്ത് പറഞ്ഞപ്പോൾ നിങ്ങളിലുണ്ടായ മാനസിക സംഘർഷം ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്.

3 )കോൺഗ്രസ്സ് -ബിജെപി ഗൂഡാലോചനയുടെയും അവിഹിത -അവിശുദ്ധ കൂട്ടുകെട്ടിന്റെ ബാക്കി പത്രമാണ് ബിജെപി നേതാവിന്റെ ഈ പ്രസ്താവനയും .യു ഡി എഫ് -ബിജെപി ബന്ധം കയ്യോടെ വെളിവാക്കപ്പെട്ടതിന്റെ വിറളിയിൽ നിന്ന് ഉണ്ടായതാണ് ’ആടിനെ പട്ടിയാക്കുന്ന ’
ഈ അപവാദ പ്രചാരണവും എന്ന്
കോഴിക്കോടുകാർ മനസ്സിലാക്കും

4) അൽപ്പമെങ്കിലും രാഷ്ട്രീയ മാന്യത നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളെ വന്നു കണ്ടു എന്ന് പറയുന്നവരുടെ പേരുവിവരം പുറത്ത് വിടാൻ നിങ്ങളെ ഞങ്ങൾ വെല്ലുവിളിക്കുന്നു.
രാഷ്ട്രീയ സത്യസന്ധതയും മാന്യതയും നിങ്ങളിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നില്ല .
ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന ഏറ്റവും ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരാൾ തന്നെ കഴിഞ്ഞ ദിവസം കേരളത്തെ പറ്റി പറഞ്ഞ നുണ പ്രാചാരണം ഞങ്ങൾ കണ്ടതാണ്

നിങ്ങൾ എങ്ങിനെയൊക്കെ യുഡിഎഫിനെ സഹായിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിൽ ഞങ്ങൾ വിജയിക്കുകത്തന്നെ ചെയ്യും എന്ന് ഓർമിപ്പിക്കുന്നു.