തിരുവനന്തപുരം: കാസർകോട് ണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസും ആരോപണം പച്ചക്കള്ളമാണെന്ന പ്രതികരണവുമായി സിപി.എമ്മും രഗംത്തെതിയതോടെ സംഭവത്തിൽ വിവാദം കൊഴുക്കുകയാണ്. ഓപ്പൺ വോട്ടുകളെയാണ് കള്ളവോട്ടായി ചിത്രീകരിക്കുന്നത് എന്നായിരുന്നു സി.പി.എമ്മിന്റെ വിശദീകരണം. സംഭവത്തിൽ ജില്ലാകളക്ടർമാരോട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ റിപ്പോർട്ടും തേടിയിരുന്നു.
ഇതിനിടെ കള്ളവോട്ട് ആറോപണത്തിൽ സി.പി.എമ്മിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. സി.പി.എം ആചാരങ്ങൾക്ക് എതിരല്ലെന്ന് തെളിഞ്ഞെന്ന് വിഷ്ണുനാഥ് ഫേസ്ബുക്കിൽ കുറിച്ചു. എല്ലാതിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം സി.പി.എം ഇത്തവണയും ആവർത്തിച്ചെന്ന് വിഷ്ണുനാഥ് പറയുന്നു. ഫാസിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താൻ കള്ളവോട്ടും ആയുധമാക്കാം എന്ന് പറയാം' എന്നും അദ്ദേഹം പരിഹസിച്ചു.
വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സി.പി.എം ആചാരങ്ങൾക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്; എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവർത്തിച്ചു; മരിച്ചവർ തിരിച്ചു വരുന്ന ദിവസം ! പക്ഷെ ഇത്തവണ സാമ്രാജ്യത്വ ഉപകരണമായ CCTV ദൃശ്യങ്ങൾ പുറത്തുവിട്ടു. ഇനി സാംസ്കാരിക നായകന്മാർക്ക് പുറത്തുവരാം, ഫാസിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താൻ കള്ളവോട്ടും ആയുധമാക്കാം എന്ന് പറയാം . “കള്ളവോട്ടും കലയും” എന്ന വിഷയത്തിൽ ദേശിയ, സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര സംവിധായകരുടെയും, നടീനടന്മാരുടെയും നേതൃത്വത്തിൽ സെമിനാർ, 25 വർഷം തുടർച്ചയായി കള്ളവോട്ടു ചെയ്‌തവരെ ആദരിക്കൽ,കള്ളവോട്ടും മൗലികതയും എന്ന മോഷ്ടിക്കാത്ത കവിതയുടെ പ്രകാശനം.വേഗമാകട്ടെ സാംസകാരിക കേരളം കാത്തിരിക്കുന്നു