ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 213 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് അമേരിക്കൻ വെബ്സൈറ്റായ ‘മീഡിയം ഡോട്ട് കോമിന്റെ സർവെഫലം. സർവെയിൽ ബി.ജെ.പിക്ക് 170 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളുവെന്നും സെെറ്റിൽ വ്യക്തമാക്കുന്നു. 39 ശതമാനം വോട്ടുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തുക.
ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 31 ശതമാനം വോട്ടാണ്. അത് ഇത്തവണയും നേടുമെന്ന് സർവെയിൽ പറയുന്നു. മറ്റു പാർട്ടികൾക്ക് മൊത്തത്തിൽ 160 സീറ്റുകൾ ലഭിക്കുമെന്നും സർവെ ഫലം വ്യക്തമാക്കുന്നു. ഒരു ബ്രിട്ടീഷ് ഗവേഷണ സംഘത്തിന്റെ പഠനഫലം വിലയിരുത്തിയാണ് ഫലം പുറത്ത് വിട്ടത്. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 20,500ഓളം ജനങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണ സംഘം ഫലം വിലയിരുത്തിയത്. ഗവേഷണ സംഘത്തോട് പ്രതികരിച്ചവരിൽ 48 ശതമാനം പേർ സ്ത്രീകളും 52 പേർ പുരുഷന്മാരുമാണ്.
എന്നാൽ സർവെക്കെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് സർവേ ഏജൻസിയായ സി വോട്ടറിന്റെ സ്ഥാപകനായ യശ്വന്ത് ദേശ്മുഖാണ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത്. ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താത്ത സർവെ ഇങ്ങനെ വിശ്വസിക്കും എന്നും ചിലർ ചോദിക്കുന്നു.
'വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ തിരഞ്ഞെടുപ്പ് സർവേകൾ പുറത്ത് വിടാൻ പാടില്ലെന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആസ്ഥാനത്തുള്ളതാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഇതാണ് അതിനുള്ള കാരണം. ഇന്നത്തെ മാദ്ധ്യമങ്ങൾ ഡിജിറ്റലാണ്, അത് ലോകം മുഴുവൻ വ്യാപിച്ചുകിടക്കുകയാണ്. ചൈനയിലെ സർക്കാർ ആണെങ്കിൽ ഒരുപക്ഷെ അതിനെ നിയന്ത്രിക്കാനായേക്കും. ആവശ്യം സ്വയം നിയന്ത്രണവും, തുറന്ന ചർച്ചകളുമാണ്. ബാക്കിയെല്ലാം ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥഭരണമാണ്.’ യശ്വന്ത് ദേശ്മുഖ് ട്വിറ്ററിൽ കുറിച്ചു.