തിരുവനന്തപുരം: തെക്കൻബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഫാനി ചുഴലിക്കാറ്റായി രൂപപ്പെട്ടുവരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനെത്തുടർന്ന് കേരളത്തിൽ ശക്തമായ മഴക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച മണിക്കൂറിൽ 30-50 കിലോമീറ്റർ വേഗതയിലും 29, 30 തീയതികളിൽ മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗതയിലും കേരളത്തിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
കേരളത്തിൽ ചില സ്ഥലങ്ങളിൽ 29,30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. എറണാകുളം, ഇടുക്കി, തൃശൂർ,മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ശക്തമായ മഴ സാദ്ധ്യതയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 30ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കനത്ത ജാഗ്രതാ നിർദ്ദേശവും ദുരന്ത നിവാരണ അതോറിട്ടി നൽകിയിട്ടുണ്ട്.
മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. ഉരുൾപൊട്ടൽ സാദ്ധ്യത ഉള്ളതിനാൽ രാത്രി ഏഴിനും പകല്‍ ഏഴിനും ഇടയില്‍ മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക. മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ റോഡുകൾക്ക് കുറുകെയുള്ള ചാലുകളുടെ അരികിൽ വാഹനങ്ങൾ നിറുത്താതിരിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.