മുംബയ്: രാഹുൽ ഗാന്ധിയെക്കാൾ മികച്ച പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ ബി.എസ്.പി അദ്ധ്യക്ഷ മായാവതി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരാണെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് പവാറിന്റെ അഭിപ്രായ പ്രകടനം.
ഏതെങ്കിലും തരത്തിലുള്ള ബി.ജെ.പി വിരുദ്ധ പ്രതിപക്ഷസഖ്യം ഇപ്പോഴുണ്ടോ? രാഹുൽ പ്രധാനമന്ത്രിയാകുമെന്ന തരത്തിലുള്ള സംസാരങ്ങൾ അടിസ്ഥാനരഹിതമാണ്. 2004-ൽ യാതൊരു മുന്നണിയുമില്ലാതെ ഒറ്റയ്‌ക്കാണ് ഞങ്ങളെല്ലാം പൊരുതിയത്. തിരഞ്ഞെടുപ്പിനു ശേഷം ഞങ്ങൾ മുന്നണിയുണ്ടാക്കി. മൻമോഹൻ സിംഗും പ്രണബ് മുഖർജിയും സോണിയാ ഗാന്ധിയും താനും ചേർന്ന് സോണിയയുടെ വസതിയിൽ വച്ചാണ് മുന്നണിചർച്ചകൾ നടത്തിയത്. രാജ്യത്ത് പത്തു വർഷക്കാലം ശക്തമായൊരു സർക്കാരിനെ സൃഷ്ടിക്കാൻ തങ്ങൾക്കു കഴിഞ്ഞെന്നും, ആര് ഭരിക്കണമെന്ന കാര്യം ഫലപ്രഖ്യാപനത്തിനു ശേഷം തീരുമാനിക്കുമെന്നും പവാർ പറഞ്ഞു.