കോട്ടയം: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ബാങ്ക് രേഖകൾ വ്യാജമെന്ന് പൊലീസ്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാളിന്റെ അക്കൗണ്ടിലൂടെ രഹസ്യ ഇടപാടുകൾ നടന്നുവെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, തനിക്ക് ഇങ്ങനെയൊരു അക്കൗണ്ടില്ലെന്നായിരുന്നു കർദിനാളിൻെറ വാദം. ഇതുസംബന്ധിച്ച് ഫാദർ പോൾ തേലക്കാട്ടാണ് സിനഡിന് മുമ്പാകെ രേഖകൾ സമർപ്പിച്ചത്. ഇത് സഭയ്‌ക്കുള്ളിൽ വലിയ വിവാദത്തിന് വഴി വച്ചിരുന്നു.
ഈ രേഖകൾ വ്യാജമെന്ന് ചൂണ്ടിക്കാട്ടി സഭയുടെ ഐ.ടി വിഭാഗം വഴി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിൽ കർദ്ദിനാളിന്റെ വാദം ശരിയാണെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആലുവ ഡി.വൈ.എസ്.പിയാണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തിരുന്നു. തുടർന്നാണ് ബാങ്ക് അക്കൗണ്ടുകൾ വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.