തിരുവനന്തപുരം: കാമുകിയുടെ നഗ്‌ന ചിത്രം പ്രചരിപ്പിച്ച സീരിയൽ നടൻ അറസ്റ്റിൽ. വിവാഹം മുടക്കുന്നതിനായി പെൺകുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ വിദേശത്തുള്ള പ്രതിശ്രുത വരന് അയച്ചു കൊടുത്ത കേസിൽ സീരിയൽ നടൻ കൂടിയായ തിരുവനന്തപുരം പാലോട് കരിമൺകോട് സ്വദേശി ഷാൻ (25) ആണ് അറസ്റ്റിലായത്.
2014 മുതൽ പെൺകുട്ടിയുമായി ഷാൻ പരിചയമുണ്ടായിരുന്നു. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. സീരിയലിൽ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി പലതവണ ഷാൻ പെൺകുട്ടിയുടെ ചിത്രങ്ങളെടുത്തിരുന്നു. പിന്നീട് കമ്പ്യൂട്ടർ സഹായത്തോടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന ദൃശ്യങ്ങളാക്കി. ഇരുവരും സാമ്പത്തിക വിഷയത്തെ ചൊല്ലി തെറ്റിപ്പിരിഞ്ഞു. പിന്നീട് പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചു. ഇതോടെ ഷാൻ മോർഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിക്ക് ഗൾഫിലുള്ള ഒരു യുവാവുമായാണ് വീട്ടുകാർ വിവാഹം ഉറപ്പിച്ചിരുന്നത്. ഇതറിഞ്ഞ ഷാൻ തന്റെ കൈവശമുണ്ടായിരുന്ന മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ പ്രതിശ്രുത വരനും അയച്ചു കൊടുക്കുകയായിരുന്നു. ഇതു കണ്ടതോടെ ആ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ പാലോട് പൊലീസിൽ പരാതി നൽകിയതോടെ പാലോട് സി.ഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷിക്കുകയായിരുന്നു. പോക്‌സോ, ഐ.ടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.