meena

തിരുവനന്തപുരം: കണ്ണൂർ, കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണം തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. എന്നാൽ കള്ളവോട്ടാണെന്ന് മനസിലായെങ്കിൽ എന്തുകൊണ്ടാണ് മറ്റ് പാർട്ടികളുടെ പോളിംഗ് ഏജന്റുമാർ എതിർത്തില്ലെന്നും അദ്ദേഹം ചോദിക്കുന്നു. ഇക്കാര്യം ഗൗരവമായി പരിശോധിക്കും. റിപ്പോർട്ട് കിട്ടിയാലുടൻ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരും കാസർകോട്ടും സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്‌തതായി ആരോപിച്ച കോൺഗ്രസ്, വനിതകൾ ഉൾപ്പെടെ പലരും ഒന്നിലേറെ തവണ വോട്ടു ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കള്ളവോട്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ കോൺഗ്രസ് കള്ളവോട്ട് നടന്ന സ്ഥലങ്ങളിൽ റീപോൾ ആവശ്യപ്പെട്ടു. ആരോപണം നിഷേധിച്ച സി.പി. എം, കോൺഗ്രസിന്റെ പരാജയഭീതിയാണ് ഇതിന് പിന്നിലെന്ന് പറഞ്ഞു.

കാസർകോട് മണ്ഡലത്തിൽ ഉൾപ്പെട്ട കണ്ണൂർ ജില്ലയിലെ പിലാത്തറയിലെ 774ആം നമ്പർ വോട്ടറായ പത്മിനി രണ്ട് തവണ വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ആദ്യം വിരലിൽ പുരട്ടിയ മഷി തലയിൽ തുടയ്ക്കുന്നുണ്ട്. ബൂത്തിന്റെ വാതിലടച്ച ശേഷമാണ് രണ്ടാമത്തെ വോട്ട് നടന്നത്. പോളിംഗ് ഓഫീസറുടെ സഹായത്തോടെയാണ് ഇവർ കള്ളവോട്ട് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. കണ്ണൂരിൽ ജനപ്രതിനിധിയും മുൻ ജനപ്രതിനിധിയും കള്ളവോട്ട് ചെയ്‌തെന്ന് കോൺഗ്രസ് ആരോപിച്ചു. 17ആം ബൂത്തിൽ വോട്ടുള്ള കണ്ണൂർ ചെറുതാഴം പഞ്ചായത്തിലെ സി.പി.എം അംഗം എം.പി. സെലീന 19ആം ബൂത്തിൽ ചെയ്‌തത് കള്ളവോട്ടാണെന്നും സലീനയ്‌ക്കു ബൂത്ത് ഏജന്റ് തിരിച്ചറിയൽ കാർഡ് നൽകുന്നതും, വോട്ട് ചെയ്തശേഷം തിരിച്ചു നൽകുന്നതും ദൃശ്യങ്ങളിലുണ്ടെന്നും കോൺഗ്രസ് പറയുന്നു. 24ആം ബൂത്തിലെ വോട്ടറായ ചെറുതാഴം മുൻ പഞ്ചായത്ത് അംഗം കെ.പി. സുമയ്യയും 19ആം ബൂത്തിൽ വോട്ട് ചെയ്‌തു. പിലാത്തറ എ.യു.പി സ്കൂളിലെ 19ആം ബൂത്തിൽ മറ്റ് ആറു പേർ കള്ളവോട്ട് ചെയ്യുന്നതിന്റെയും തൃക്കരിപ്പൂർ 48ആം ബൂത്തിലും പയ്യന്നൂർ 136ആം ബൂത്തിലും സമാനസംഭവങ്ങൾ അരങ്ങേറിയതിന്റെയും ദൃശ്യങ്ങളും പുറത്തുവിട്ടു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു മറ്റു ബൂത്തിലുള്ളവർ വോട്ട് ചെയ്തെന്നും സി.പി.എം പ്രാദേശിക നേതാക്കളുടെ സഹായത്തോടെയാണ് കള്ളവോട്ട് നടന്നതെന്നും കോൺഗ്രസ് ആരോപിച്ചു.