തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് മൂലം കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നേരത്തെ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശവും ഏഴ് ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്ന യെല്ലോ അലർട്ടും തുടരുമെന്നും അറിയിപ്പിൽ പറയുന്നു. കേരളത്തിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാമെന്നും മുന്നറിയിപ്പുണ്ട്.
അറിയിപ്പ് ഇങ്ങനെ
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചതുപോലെ 'ഫോനി' ചുഴലി കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുവാൻ സാധ്യതയുണ്ട് .
28 -4-2019, 29-4-2019, 30-04-2019 ദിവസങ്ങളിൽ കേരളത്തില് ശക്തമായ് കാറ്റ് (മണിക്കൂറില് 40 -50 കിമി വരെ വേഗത്തില്,ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ) വീശുവാന് സാധ്യത ഉണ്ട്.
കേരളത്തിൽ ചില സ്ഥലങ്ങളിൽ 2019 ഏപ്രിൽ 29,30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും 29 /04 /2019 ന് പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് ( (ശക്തമായ മഴ) എന്നി ജില്ലകളിൽ മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നു.
30/ 04/ 2019 ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് (ശക്തമായ മഴ) എന്നി ജില്ലകളിൽ മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നു.
*മൽസ്യത്തൊഴിലാളി ജാഗ്രത നിർദേശം*
കേരളത്തിൽ 28-04-2019 വൈകുന്നേരം മുതൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 50 കിലോമീറ്റർ വരെ വേഗതയിലും ഏപ്രിൽ 29, 30 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. മൽസ്യതൊഴിലാളികൾ 28,29,30 എന്നീ തീയതികളിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഏപ്രിൽ 28 മുതൽ 30 വരെ പോകാൻ പാടില്ല.
ഇതേ കാലയളവിൽ കേരളം തീരം പ്രക്ഷുബ്ധമായതിനാൽ കേരള തീരത്തും മത്സ്യ ബന്ധനത്തിന്ന് പോകാൻ പാടുള്ളതല്ല
ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ മേല്പറഞ്ഞ പ്രദേശങ്ങളിലേക്ക് പോകാതെ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തി ചേരണമെന്ന് നിർദ്ദേശിക്കുന്നു.
മേൽ പറഞ്ഞ മഴയുടെയും കാറ്റിന്റെയും സാഹചര്യം പരിഗണിച്ചുകൊണ്ട് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയിലെ പൊതുജനങ്ങൾ ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക
1.കോട്ടയം , എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്,കണ്ണൂർ എന്നി ജില്ലകളിൽ ഉരുള്പൊട്ടല് സാധ്യത ഉള്ളതിനാല് രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നു പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു
2. മലയോര മേഖലയിലെ റോഡുകളൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത് .
3.മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
4.കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
5 . ഒരു കാരണവശാലും നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത്
6 . പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കൽ ഒഴിവാക്കുക.
7. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക
8. കാറ്റിൻറെ സാഹചര്യത്തിൽ മരങ്ങളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ വാഹനങ്ങൾ നിർത്തിയിടരുത്.
9. മരങ്ങളുടെ താഴെ മൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം.
10. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.
ഈ കിറ്റിൽ ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):
- ടോർച്ച്
- റേഡിയോ
- 1 L വെള്ളം
- ORS ഒരു പാക്കറ്റ്
- അത്യാവശ്യം വേണ്ടുന്ന മരുന്ന്
- മുറിവിന് പുരട്ടാവുന്ന മരുന്ന്
- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്
- 100 ഗ്രാം കപ്പലണ്ടി
- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
- ബിസ്ക്കറ്റോ റസ്ക്കോ പോലുള്ള Dry Snacks
- ചെറിയ ഒരു കത്തി
- 10 ക്ലോറിന് ടാബ്ലെറ്റ്
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോര്ച്ചില് ഇടാവുന്ന ബാറ്ററി
- ബാറ്ററിയും, കാള് പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോണ്
- തീപ്പെട്ടിയോ ലൈറ്ററോ
- അത്യാവശ്യം കുറച്ച് പണം
9.പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര്ന്ന സ്ഥലത്തു സൂക്ഷിക്കുക.
10.ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക.
11.ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂർ MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz
12 . ജില്ലാ എമർജൻസി ഓപ്പറേഷന്സ് സെന്റര് നമ്പരുകള് 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ അതാതു ജില്ലകളുടെ STD code ചേര്ക്കുക
13 . പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പര് കയ്യിൽ സൂക്ഷിക്കുക.
14.വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
15 . വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.
ഇടിമിന്നൽ മുന്നറിയിപ്പ് തുടരുന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നേ പുറപ്പെടുവിച്ച ഇടിമിന്നൽ സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി തുടരേണ്ടതാണ്.