photo

അരുംകൊല നടത്തിയ അമ്മ കുറ്റം സമ്മതിച്ചു

ചേർത്തല: ജനിച്ച് 15 മാസം മാത്രമായപ്പോഴേക്കും ആ കുഞ്ഞു ജീവൻ പൊലിഞ്ഞത് അമ്മയുടെ കൈകൾ കൊണ്ടാണെന്ന് ഒടുവിൽ നടുക്കത്തോടെ ഉൾക്കൊള്ളേണ്ടിവന്നു. കു​റ്റം സമ്മതിച്ച മാതാവ് ആതിരയെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോണിന്റെ മകൾ ആദിഷയാണ്, താലോലിക്കേണ്ട കൈകളിൽ ഞെരുങ്ങി ശ്വാസം പിടഞ്ഞ് മരിച്ചത്. തുടക്കം മുതൽ സംശയ നിഴലിലായിരുന്ന ആതിര പൊലീസിന്റെ ചോദ്യശരങ്ങൾക്കു മുന്നിൽ എല്ലാം സമ്മതിക്കുകയായിരുന്നു. എന്നാൽ കാരണം ഈ നിമിഷം വരെ വ്യക്തമല്ല.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ആതിരയും അയൽവാസികളും ചേർന്ന്, കിടപ്പുമുറിയിൽ ചലനമറ്റു കിടന്ന കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുട്ടി മരിച്ച നിലയിലായിരുന്നു. ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പട്ടണക്കാട് പൊലീസ് വിശദമായ അന്വേഷണം നടത്തി. ആതിരയിലേക്കായിരുന്നു പൊലീസിന്റെ ഒരു കണ്ണ്. ഇന്നലെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പരിശോധനയിൽ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കുട്ടിയുടെ സംസ്‌കാര ചടങ്ങിനുശേഷം പൊലീസ് ഷാരോണിനെയും ആതിരയെയും ഷാരോണിന്റെ അച്ഛനമ്മമാരായ ബൈജുവിനെയും പ്രിയയെയും സ്​റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ആതിര കു​റ്റം സമ്മതിക്കുകയായിരുന്നു. തുണി കഴുകാൻ പോയതിനിടെ കുട്ടി നിലവിളിച്ചെന്നും കൈകൊണ്ട് മുഖം പൊത്തിയപ്പോൾ മരണം സംഭവിച്ചെന്നുമാണ് ആതിര ആദ്യം പൊലീസിനോടു പറഞ്ഞത്. പക്ഷേ, ഇതിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നിട്ടും എന്തിനാണ് സ്വന്തം ചോരയെ ഇല്ലാതാക്കിയതെന്ന ചോദ്യം പൊലീസിൽത്തന്നെ അവശേഷിക്കുകയാണ്.

--പ്രേമം, മർദ്ദനം, ജയിൽ

പ്രേമ വിവാഹമായിരുന്നു ആതിരയുടെയും ഷാരോണിന്റെയും. രണ്ടു ജാതിയിൽപ്പെട്ടവർ. ഷാരോണിന്റെ അമ്മയെ ഇരുവരും ചേർന്ന് മർദ്ദിച്ചു പരിക്കേൽപ്പിച്ചെന്ന കേസിൽ, കുഞ്ഞിന് നാലുമാസം മാത്രം പ്രായമുള്ളപ്പോൾ കുഞ്ഞുമായി ആതിര ആലപ്പുഴ സബ് ജയിലിൽ ആറുദിവസം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ കേസിൽ ഷാരോണും ജയിലിലായിരുന്നു. ഷാരോണിന്റെ സഹോദരിയുടെ കൈ ഇരുവരും ചേർന്ന് തല്ലിയൊടിച്ച സംഭവവും വീട്ടിലുണ്ടായി. ആതിര മകളെ നിരന്തരം മർദ്ദിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ ഒന്നാം ജന്മദിനം വീട്ടിൽ ആഘോഷിച്ചപ്പോഴുള്ള ഒരുക്കങ്ങളുടെ ശേഷിപ്പ് ഇപ്പോഴും ഭിത്തിയിലുണ്ട്. കൂടുതൽ അന്വേഷണത്തിനു ശേഷം മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താനാവൂ എന്ന് പട്ടണക്കാട് സ്റ്റേഷനിൽ എത്തിയ ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി പറഞ്ഞു.

-കളിച്ചു നടന്ന പിഞ്ചോമന

മരണം സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പുവരെ കുട്ടി വീടിനു സമീപം കളിച്ചു നടക്കുന്നത് കണ്ടതായി സമീപവാസികൾ പറഞ്ഞു. അവിടെ നിന്നാണ് ആതിര കുഞ്ഞിനെ വീടിനുള്ളിലേക്കു എടുത്തുകൊണ്ടു പോയത്. ആ സമയം വീട്ടിൽ ആതിരയും ഭർത്തൃപിതാവ് ബൈജുവും മാത്രമാണുണ്ടായിരുന്നത്. തുടർന്ന് ഒന്നരയോടെയാണ് ആതിര കുട്ടിയുമായി അയൽവീട്ടിലെത്തി കുട്ടി അനങ്ങുന്നില്ലെന്നറിയിച്ചതും താലൂക്ക് ആശുപത്രിയിൽ എത്തിച്ചതും.വീട്ടിലെ മറ്റുള്ളവർക്ക് മരണവുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.