കൊച്ചി: ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എൻ.ഐ.എ അറിയിച്ചു. എന്നാൽ, ഇവർ തീവ്ര വർഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി. ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത നാഷണൽ തൗഹീദ് ജമാ അത് നേതാവ് സഹ്രാൻ ഹാഷിമിന്റെ കേരള ബന്ധത്തെക്കുറിച്ചുളള അന്വേഷണത്തിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവർ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എൻ.ഐ.എ വ്യക്തമാക്കി.
കസ്റ്റഡിയിലായ പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാ അത്തിന്റെ തമിഴ്നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എൻ.ഐ.എ അറിയിച്ചു. കേസെടുത്ത് അന്വേഷിക്കാനാണ് എൻ.ഐ.എയുടെ നീക്കം. കഴിഞ്ഞ ദിവസം, കാസർകോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകളടക്കം പിടിച്ചെടുത്തിരുന്നു.
കൊളംബോയിലെ ഭീകാരാക്രമണത്തിൽ ചാവേറായി മാറിയ സഹ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ കേരളത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ അന്വേഷണം. നാഷണൽ തൗഹിദ് ജമാഅത്ത് സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അറുപതോളം മലയാളികൾ എൻ. ഐ. എയുടെ നിരീക്ഷണത്തിലാണെന്ന് സൂചനയുണ്ട്.
മലപ്പുറത്തും സിമി ക്യാമ്പിലൂടെയും മറ്റും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധമായ പാനായിക്കുളത്തും ഒരു വർഷം മുമ്പാണ് സഹ്രാൻ ഹാഷിം എത്തിയത്. ഇയാൾ തമിഴ്നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നുപോയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും വേരുകളുള്ള നാഷണൽ തൗഹിദ് ജമാഅത്തിന് പശ്ചിമേഷ്യൻ ഭീകരസംഘടനയായ ഐസിസുമായി അടുത്ത ബന്ധമുണ്ട്. അടുത്തിടെ ഐസിസുമായി നേരിട്ട് ഇടപെഴകാതെ സഹ്രാൻ നാഷണൽ തൗഹിദ് ജമാഅത്തിന്റെ പ്രവർത്തനങ്ങളിലായിരുന്നു. ഇതിന്റെ പരിണിതഫലമായിരുന്നു ശ്രീലങ്കയിലെ സ്‌ഫോടനങ്ങൾ. കേരളത്തിലും തമിഴ്നാട്ടിലും നിന്ന് സഹ്രാൻ യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്‌തിരുന്നതായാണ് വിവരം. ഐസിസിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമ്പോൾ കേരളത്തിലും തമിഴ്നാട്ടിലും നാഷണൽ തൗഹിദ് ജമാഅത്ത് വേരുറപ്പിച്ചെന്നാണ് കണ്ടെത്തൽ.