കൊച്ചി: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ സുരക്ഷാ മുന്നറിയിപ്പ്. ഹോംസ്റ്റേകളും ഹോട്ടലുകളും ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. താമസക്കാരെ കുറിച്ച് ദിവസവും വിവരം നൽകണം എന്നും പൊലീസ് വ്യക്തമാക്കി. റിപ്പോർട്ട് നൽകാത്ത ഹോംസ്റ്റേകളിലും റെയ്ഡ് നടത്തുമെന്നും മുന്നറിയിപ്പ് നൽകി
അതേസമയം, ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത നാഷണൽ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാൻ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷണം തുടരുകയാണ്. ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എൻ.ഐ.എ അറിയിച്ചു. എന്നാൽ, ഇവർ തീവ്ര വർഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി. ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത നാഷണൽ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാൻ ഹാഷിമിന്റെ കേരള ബന്ധത്തെക്കുറിച്ചുളള അന്വേഷണത്തിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവർ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എൻ.ഐ.എ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, കാസർകോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകളടക്കം പിടിച്ചെടുത്തിരുന്നു.കൊളംബോയിലെ ഭീകാരാക്രമണത്തിൽ ചാവേറായി മാറിയ സഹ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ കേരളത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ അന്വേഷണം. നാഷണൽ തൗഹിദ് ജമാഅത്ത് സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അറുപതോളം മലയാളികൾ എൻ. ഐ. എയുടെ നിരീക്ഷണത്തിലാണെന്ന് സൂചനയുണ്ട്.