തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ നടന്നത് കള്ളവോട്ടാണെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തള്ളി മന്ത്രി ഇ.പി.ജയരാജൻ. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ സ്ഥിരീകരണത്തിന് പിന്നാലെയാണ് നടന്നത് കള്ളവോട്ടല്ല ഓപ്പൺ വോട്ടാണെന്ന് ആവർത്തിച്ച് ഇ.പി.ജയരാജൻ രംഗത്തെത്തിയത്. കള്ളവോട്ട് നടന്നെന്ന നിഗമനത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ എത്തിയത് എങ്ങനെയെന്നറിയില്ല. സർക്കാർ വിഷയത്തിൽ പ്രതിക്കൂട്ടിലല്ല. സർക്കാരിതിൽ കക്ഷിയുമല്ല. തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർമാരും തമ്മിലുള്ളതാണ് പ്രശ്‌നമെന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
ഈ പ്രശ്‌നം ഏതെങ്കിലും ബൂത്ത് ഏജന്റ് തിരഞ്ഞെടുപ്പ് സമയത്തും കഴിഞ്ഞതിനു ശേഷവും ആരെങ്കിലും പരാതിപ്പെട്ടിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു.
ഓപ്പണ്‍ വോട്ട് ചെയ്തതാണെന്ന് സ്ത്രീകൾ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവർ നിയമനടപടിക്ക് പോവുകയാണ്. മാദ്ധ്യമ പ്രവർത്തകനെതിരേയും വാർത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമത്തിനെതിരേയും നിയമ നടപടിക്ക് ആ സ്ത്രീകൾ പോവുകയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
പിലാത്തറ 19-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചത്.
ഓപ്പൺ വോട്ടാണ് നടന്നതെന്ന വാദം അദ്ദേഹം തള്ളുകയും ചെയ്തിരുന്നു.