ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ തൊഴിൽ കിട്ടില്ലെന്ന പരാമർശം നടത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്.
ഉത്തർ പ്രദേശിലെ സുൽത്താൻപൂരിൽ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു മേനക ഗാന്ധിയുടെ വിവാദ പ്രസംഗം. മേനക ഗാന്ധി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയതായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തൽ. ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പും മേനകയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകി.
ഈ പരാമർശം നടത്തിയതിന് നേരത്തേ സുൽത്താൻപൂർ കളക്ടർ മേനകയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടി ലഭിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. മേനകയെ തിരഞ്ഞെടുത്തില്ലെങ്കിൽ മണ്ഡലത്തിലെ മുസ്ലിങ്ങൾക്ക് ജോലി നൽകില്ലെന്ന് ഒരു പ്രാദേശിക നേതാവും നേരത്തെ പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം വോട്ടർമാരെ ലക്ഷ്യംവച്ചുള്ള മേനകയുടെ വിവാദപരാമർശം.
എന്നാൽ, തന്റെ പ്രസംഗം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചു എന്നായിരുന്നു മേനകയുടെ നിലപാട്.
യു.പിയിലെ പിലിഭിട്ട് മണ്ഡലത്തിൽനിന്നു തുടർച്ചയായി ജയിച്ചു വന്നിരുന്ന മേനക ഇക്കുറി മണ്ഡലം മകൻ വരുൺ ഗാന്ധിക്കു നൽകി പകരം സുൽത്താൻപൂരിൽ മത്സരിക്കാൻ ഇറങ്ങുകയായിരുന്നു. നിലവിൽ സുൽത്താൻപുരിൽ നിന്നുള്ള എം.പിയാണ് വരുൺ.