toddy

പത്തനംതിട്ട: ലഹരി കൂട്ടാനായി കള്ളിൽ കഞ്ചാവ് കലർത്തി വിൽപന. പത്തനംതിട്ടയിൽ മൂന്ന് കള്ള് ഷാപ്പുകൾ അടച്ചുപൂട്ടാൻ എക്സൈസ് വകുപ്പിന്റെ നിർദേശം. പരിശോധനയിൽ ഷാപ്പിൽ സൂക്ഷിച്ചിരുന്ന കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് എക്സൈസ് വകുപ്പിന്റെ നടപടി. പത്തനംതിട്ട റേഞ്ചിലെ ടി എസ്16 പരിയാരം, ടി എസ്12 തറയിഎൽ മുക്ക്, കോന്നി റേഞ്ചിൽ ടി എസ്7 പൂങ്കാവ് എന്നീ ഷാപ്പുകളാണ് പൂട്ടാൻ നിർദ്ദേശം നൽകിയത്.

ഷാപ്പുകളിൽ നിന്ന് ശേഖരിച്ച കള്ളിന്റെ സാമ്പിളുകൾ തിരുവനന്തപുരം ചീഫ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ രാസ പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ പരിശോധനയിലാണ് കള്ളിൽ കഞ്ചാവ് കലർത്തിയതായി തെളിഞ്ഞത്. 'കനാബിനോയ്‌ഡ്‌' എന്ന നിരോധിത മയക്കുമരുന്നിന്റെ സാന്നിധ്യമായിരുന്നു ഈ ഷാപ്പുകളിലെ കള്ളിൽ നിന്ന് കണ്ടെത്തിയത്. ലഹരിയിൽ കഞ്ചാവ്‌ ഓയിലിന്റെ അംശം ഉൾപ്പെട്ടിട്ടുണ്ടെന്നും ജില്ലയിലെ മറ്റ് കള്ളുഷാപ്പുകളിലും ഇതുസംബന്ധിച്ച പരിശോധന നടന്നുവരികയാണെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജി മുരളീധരൻ നായർ വ്യക്തമാക്കി.

ഷാപ്പുകളുടെ ഉടമകളായ കുമ്പഴ ആലുനിൽക്കുന്നതിൽ കുഞ്ഞുമോൻ, കോഴഞ്ചേരി മെഴുവേലി അജിഭവനത്തിൽ എ.ജെ.അജി, പീരുമേട് കൊക്കയാർ കാക്കനാട് വീട്ടിൽ റെജി ജോർജ്, മാനേജർമാരായ ഇലന്തൂർ കിഴക്കേതിൽ അനിലാൽ, കൊല്ലം തൃക്കടവൂർ ഇടവിനാട്ട് ചന്ദ്രൻ, കോന്നി മങ്ങാരം വെളിയത്ത് മേലേതിൽ രാജുക്കുട്ടൻ എന്നിവർക്കെതിരെ എക്സൈസ് കേസ് രജിസ്റ്റ‌ർ ചെയ്തു. കഴിഞ്ഞ മാർച്ചിൽ കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് അടൂർ റേഞ്ചിലെ അഞ്ച് കള്ളുഷാപ്പുകളും എക്സൈസ് പൂട്ടിച്ചിരുന്നു.