തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 10 കിലോ സ്വർണം പിടികൂടി. മൊബൈൽ ഫോണിന്റെ ആകൃതിയിൽ എത്തിച്ച 84 സ്വർണ ബിസ്കറ്രുകളാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സ്വർണം കടത്താൻ സഹായിച്ച വിമാനത്താവളത്തിലെ എസി മെക്കാനിക്ക് അനീഷിനെ അറസ്റ്റ് ചെയ്തു. ദുബായിൽ നിന്ന് എമിറേറ്റ‌്‌സ് വിമാനത്തിൽ എത്തിച്ച സ്വണ്ണം എയർപോർട്ടിൽ നിന്നും പുറത്തേക്ക് കടത്താൻ ശ്രമിക്കവെയാണ് വിമാനത്താവളത്തിലെ എസി മെക്കാനിക്കായ അനീഷ് കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായത് .
വിമാനത്താവളത്തിന് പുറത്തേക്ക് സ്വർണം കടത്താൻ ശ്രമിച്ച അനീഷിനെ സി.എസ്.എഫ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. അനീഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ പരിശോധിക്കാൻ തുടങ്ങിയപ്പോഴേക്കും അനീഷ് വിമാനത്താവളത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് സി.എസ്.എഫ് ഉദ്യോഗസ്ഥർ അനീഷിനെ പിടികൂടി കസ്റ്റംസ് ഇന്റലിജൻസിനെ ഏൽപ്പിക്കുകയായിരുന്നു.സ്വർണക്കടത്തിനായി എയർപോർട്ടിലെ ജീവനക്കാർ ഒത്താശ ചെയ്യുന്നതായി ഡി.ആർ.ഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ പരിശോധനകൾ കർശനമാക്കിയിരുന്നു.
വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നാണ് തനിക്ക് സ്വർണം ലഭിച്ചതെന്നാണ് അനീഷ് ആദ്യം പറഞ്ഞത്. എന്നാൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് അനീഷ് സ്വർണം വാങ്ങുന്ന ദൃശ്യങ്ങൾ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. മൊബൈൽ ഫോണിന്റെ രൂപത്തിലാണ് 82 സ്വർണ ബിസ്ക്കറ്റുകൾ കടത്താൻ ശ്രമിച്ചത്. അഞ്ചാമത്തെ തവണയാണ് വിമാനത്താവളത്തലൂടെ സ്വർണക്കടത്ത് നടത്തുന്നതെന്ന് അനീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. അനീഷിന് സ്വർണം കൈമാറിയ യാത്രക്കാരന് വേണ്ടി ഇന്റലിജൻസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.