കേരളം ആദരവോടെ സാർ എന്ന് വിളിച്ചിരുന്ന രണ്ട് പേരുടെ ഉള്ളിലെ സംഘികൾ പുറത്ത് ചാടിയെന്ന് ടി.പി.ശ്രീനിവാസനെയും കെ.എസ് രാധാകൃഷ്ണനെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. കോൺഗ്രസ് അനുഭാവികളായി നടിച്ച് സർക്കാരിന്റെ ആനുകൂല്യങ്ങൾ നേടിയെടുത്തവരാണ് ഇവർ രണ്ട് പേരെന്നും ഇത് കോൺഗ്രസിനുള്ള പാഠമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച കെ.എസ് രാധാകൃഷ്ണനോട് സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ സ്ഥാനവും പി.എസ്.സി ചെയർമാൻ സ്ഥാനവും എങ്ങനെ കിട്ടിയെന്നത് മറന്നിട്ടില്ലല്ലോ എന്ന് ചോദിക്കുന്ന ജ്യോതികുമാർ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായി ടി.പി.ശ്രീനിവാസനെ നിയമിച്ചതും കോൺഗ്രസാണെന്ന് ഓർമ്മിപ്പിക്കുന്നു. പക്ഷേ നേരം വെളുത്തപ്പോൾ രണ്ട് സാറുമ്മാരും കാവിപ്പടയുടെ ഭാഗമായി മാറുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഉളുപ്പുണ്ടോ സാർ ?
.................................
കേരളം ഏറെ ആദരവോടെ ' സാർ ' എന്ന് വിളിച്ചിരുന്ന രണ്ടു പേരുടെ ഉള്ളിലെ സംഘികൾ ഇക്കുറി പുറത്തു ചാടി. ടി.പി.ശ്രീനിവാസനും കെ.എസ് രാധാകൃഷ്ണനും.
കോൺഗ്രസിനുള്ള വലിയ പാഠം കൂടിയാണ് ഇത്. കോൺഗ്രസ് അനുഭാവികളെന്നു നടിച്ച് UDF സർക്കാരിന്റെ ആനുകൂല്യങ്ങൾ പറ്റിയവരാണ് ഈ രണ്ട് " അക്കാദമിക പുരുഷൻമാരും ".
രാധാകൃഷ്ണൻ സാറെ, സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ,പിന്നെ PSC ചെയർമാൻ സ്ഥാനം ഇതൊക്കെ എങ്ങനെ കിട്ടി എന്ന് മറന്നിട്ടുണ്ടാവില്ലല്ലോ അല്ലേ ?
നയതന്ത്ര വിദഗ്ധനെന്ന പേരിൽ തെക്കുവടക്ക് നടന്ന ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാക്കിയതും കോൺഗ്രസ് തന്നെ. ഇരുട്ടിവെളുത്തപ്പോൾ രണ്ടു സാറുമ്മാരും കാവിപ്പടയുടെ ഭാഗമായി.
എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമെന്ന് കണ്ടാൽ ഒരു ഉളുപ്പുമില്ലാതെ അതുവരെ വിശ്വസിച്ചു വന്ന പ്രത്യയശാസ്ത്രം മാറ്റിപ്പറയുന്ന ഇവരുടെ അറിവ് അപാരം തന്നെ.
സ്വാമി വിവേകാനന്ദൻ പറഞ്ഞു , ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം വർഗീയതയാണ്. അതെ, ബുദ്ധിജീവികളെന്ന് നാം കരുതിയ ഇവരുടെ തലയിൽ കളി മണ്ണാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.
ഇതിന്റെ പേരിൽ എന്നെ ചൊറിയാൻ പുറപ്പെടും മുമ്പ് സഖാക്കൾ, പാർട്ടി ക്ലാസുകളിൽ നിന്ന് പോയി സംഘി സ്ഥാനാർഥിയായ എത്ര പേർ ഉണ്ടെന്നു കൂടി പഠിക്കുക