ന്യൂഡൽഹി: സുപ്രീം കോടതിയും പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്ന കണ്ടെത്തിയെന്ന പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞു.റാഫേൽ കേസിൽ മോദിയെ കുറ്റക്കാരനായി കണ്ടെത്തിയെന്ന പരാമർശം തെറ്റായിപ്പോയെന്ന് രാഹുൽ ഗാന്ധി മാപ്പപേക്ഷയിൽ പറയുന്നു. ഇക്കാര്യത്തിൽ നേരത്തെ നടത്തിയ ഖേദപ്രകടനം സുപ്രീം കോടതി നിരസിച്ചതിനെ തുടർന്നാണ് രാഹുലിന്റെ മാപ്പപേക്ഷ.
പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷ്‌ടിച്ച രേഖകൾ പരിഗണിക്കാമെന്ന വിധിക്ക് പിന്നാലെയാണ് മോദി കള്ളനാണെന്ന് കോടതിയും കണ്ടെത്തിയെന്ന് രാഹുൽ പറഞ്ഞത്. ഇതിനെതിരെ ബി.ജെ.പി എം.പി മീനാക്ഷി ലേഖി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ രാഹുൽ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാതിരുന്ന കോടതി മാപ്പുപറഞ്ഞ് സത്യവാങ്മൂലം നൽകാൻ രാഹുൽ ഗാന്ധിയോട് നിർദേശിച്ചു.
'ചൗക്കിദാർ ചോർ ഹേ' എന്നത് രാഷ്ട്രീയ മുദ്രാവാക്യമാണെന്ന് രാഹുൽഗാന്ധി കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ രാഷ്ട്രീയ നിലപാടുകൾ കോടതിക്ക് അറിയേണ്ട കാര്യമില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി.