റായ്ബറേലി: അമേതിയിൽ നിന്ന് ജനവിധി തേടുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇക്കുറി മണ്ഡലം നഷ്ടമാവുകയാണെങ്കിൽ ഞാൻ രാഷ്ട്രീയത്തിൽ നിന്നുതന്നെ വിരമിക്കുമെന്ന് കോൺഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ മുൻ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു. റായ്ബറേലിയിൽ സോണിയാഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലിന് ഭീഷണിയാണെന്ന വാദത്തെ തള്ളിയ സിദ്ദു രാഷ്ട്രീയത്തിൽ താൻ മാതൃകയാക്കുന്നത് സോണിയ ഗാന്ധിയെ ആണെന്നും വ്യക്തമാക്കി.
രാജീവ് ഗാന്ധിയുടെ മരണത്തിനുശേഷം കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത സോണിയ ഗാന്ധിയെ മുക്തകണ്ഠം സിദ്ദു പ്രശംസിച്ചു. സോണിയാഗന്ധിയുടെ നേതൃത്വ കാലഘട്ടത്തിലാണ് കോൺഗ്രസ് തുടർച്ചയായി 10 വർഷം അധികാരത്തിലെത്തിയത്. സോണിയയിൽ നിന്ന് എല്ലാവരും ദേശീയത പഠിക്കണം. സ്വാതന്ത്ര്യത്തിനുശേഷം കൂടുതൽ തവണ കോൺഗ്രസ് രാജ്യം ഭരിച്ചിട്ടും ഇന്ത്യയിൽ പുരോഗതിയുണ്ടായില്ലെന്ന് അടിക്കടി ബി.ജെ.പി പറയുന്നതിനെ എതിർത്ത സിദ്ദു കോൺഗ്രസിന്റെ ഭരണകാലത്തുണ്ടായ നേട്ടങ്ങളെ അക്കമിട്ട് നിരത്തി. സൂചി മുതൽ എയർക്രാഫ്റ്റ് വരെ കോൺഗ്രസ് ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടു. മോദിയുടെ നയങ്ങളെ വിമർശിച്ച സിദ്ദു രാജ്യസ്‌നേഹത്തിൽ ബി.ജെ.പി കപടമുഖമാണ് കാണിക്കുന്നതെന്നും കുറ്റപ്പെടുത്തി. തങ്ങളുടെ കൂടെ നിൽക്കാത്തവരെ ദേശവിരുദ്ധരെന്ന് മുദ്ര കുത്തുന്നവരാണ് ബി.ജെ.പിക്കാർ. വിവാദമായ റാഫേൽ കരാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയത്തിന് വഴിവയ്ക്കുമെന്നും സിദ്ദു പറഞ്ഞു. പഞ്ചാബിലെ തദ്ദേശ, സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് സിദ്ദു.