news

1. കള്ളവോട്ട് സംബന്ധിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കള്ളവോട്ട് താന്‍ സ്വമേധയാ കണ്ടുപിടിച്ചത് അല്ല. കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുത്തത് വസ്തുതകള്‍ പരിശോധിച്ച ശേഷം. തന്റെ പ്രവര്‍ത്തനം പക്ഷപാതം ഇല്ലാതെ എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

2. കള്ളവോട്ട് എന്നത് യു.ഡി.എഫിന്റെ തന്ത്രമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ യു.ഡി.എഫിന്റെ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി എന്നും ആയിരുന്നു കോടിയേരിയുടെ വിമര്‍ശനം. കള്ളവോട്ട് ചെയ്തു എന്ന് ആരോപിക്കുന്നവരുടെ വിശദീകരണം കേട്ടില്ല. സ്വാഭാവിക നീതി പോലും ലഭിച്ചില്ല. ടിക്കാറാം മീണയുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യും. മാദ്ധ്യമ വിചാരണയ്ക്ക് അനുസരിച്ച് തീരുമാനം എടുക്കരുത് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു

3. പഞ്ചായത്തംഗത്തിന്റെ അംഗത്വം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി. ഏത് പരിശോധനയും നേരിടാന്‍ സി.പി.എം തയ്യാറാണ്. ഓപ്പണ്‍ വോട്ടില്ലെന്ന് മീണയുടെ വാദം ശരിയല്ല. കമ്മിഷന്‍ നല്‍കുന്ന ഫോറത്തില്‍ ചട്ടം 16ല്‍ സഹായിക്ക് വോട്ട് ചെയ്യാമെന്ന് പറയുന്നു. പിലാത്തറയില്‍ അവശനായ ഡോക്ടറുടെ വോട്ട് ആണ് ചെയ്തത് എന്നും കോടിയേരി ബാലകൃഷണന്‍

4. സി.പി.എം കള്ളവോട്ട് ചെയ്‌തെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ റീപോളിംഗ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ 90 ശതമാനം പോളിംഗ് നടന്ന ബൂത്തുകളിലെല്ലാം റീപോളിംഗ് വേണം. ബൂത്തുകളില്‍ ഇരിക്കുന്ന പോളിംഗ് ഏജന്റുമാര്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണം എന്നും രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു

5. കാസര്‍കോട് എം.എല്‍.എ യുടെ മകന്റെ പേരിലും കള്ള വോട്ട് രേഖപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്റെ മകന്‍ മധുസൂധനന്റെ പേരിലുള്ള വോട്ട് മറ്റാരോ കള്ള വോട്ട് ചെയ്‌തെന്നാണ് യു.ഡി.എഫ് ആരോപണം. അതേസമയം, കാസര്‍കോട് തൃക്കരിപ്പൂരിലെ 48-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കലക്ടര്‍ ഡി.സജിത് ബാബു. ആരോപണ വിധേയനായ ചീമേനി സ്വദേശി കെ. ശ്യാം കുമാറിന്റെ മൊഴി രേഖപ്പെടുത്തി. വെബ് കാസ്റ്റിങ് വിഷ്വല്‍ ഒന്നുകൂടി പരിശോധിക്കുമെന്നും കലക്ടര്‍ അറിയിച്ചു

6. ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക്. കേരളത്തില്‍ അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചു. അതേസമയം, തമിഴ്നാട് മുതല്‍ ബംഗാള്‍ വരെ കിഴക്കന്‍ തീരത്തെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുലര്‍ത്താന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ ഒഡീഷയിലെ പുരിയില്‍ നിന്ന് 670 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് ഫോനി സ്ഥിതി ചെയ്യുന്നത്. വരുന്ന മണിക്കൂറുകളില്‍ അത് അതിതീവ്ര ചുഴലിക്കാറ്റായി മാറി ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍

7. മണിക്കൂറില്‍ 180 മുതല്‍ 200 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ശക്തമായ മഴക്കും സാധ്യത ഉള്ളതിനാല്‍ ഒഡീഷ, ആന്ധ്ര, തമിഴ്നാട് , പോണ്ടിച്ചേരി തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദ്ദേശവും നിലവിലുണ്ട്. നാളെയോടെ ആന്ധ്ര തീരത്തോട് അടുക്കുന്ന ഫോനി, വെള്ളിയാഴ്ച യോടെ ഒഡീഷ തീരം കടന്നേക്കും. ഫോനി വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുമ്പോള്‍, ഇതിന് ഒപ്പം ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ രൂപമെടുത്ത ലോര്‍ണ ചുഴലിക്കാറ്റ് തെക്കന്‍ ഭാഗത്തേക്ക് നീങ്ങുകയാണ്. രണ്ട് ചുഴലിക്കാറ്റുകള്‍ ഭൂമധ്യരേഖക്ക് ഇരുവശവും ഒരേസമയം രൂപമെടുത്തു എന്ന പ്രത്യേകതയുമുണ്ട്.

8. കേരളത്തില്‍ പുതുവര്‍ഷ ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ കസ്റ്റിഡിയിലുള്ള റിയാസ് അബൂബക്കറിന്റെ വെളിപ്പെടുത്തല്‍. ചാവേര്‍ ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയത്, കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്നവര്‍. സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാന്‍ റിയാസിനോട് ആവശ്യപ്പെട്ടു. വിദേശികള്‍ ഒത്തുകൂടുന്ന സ്ഥലത്ത് ചാവേര്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. കൊച്ചി അടക്കമുള്ള നഗരങ്ങളെ ലക്ഷ്യം വച്ചെങ്കിലും കൂടെ ഉള്ളവര്‍ പിന്തുണച്ചില്ലെന്നും റിയാസിന്റെ മൊഴി

9. എന്‍.ഐ.എ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നത്. ആക്രമണത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ആണ് റിയാസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ദേശീയ അന്വേഷണ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പാലക്കാട് സ്വദേശിയായ റിയാസിന് ഭീകരരുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. റിയാസിനെയും കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍.ഐ.എ ചോദ്യം ചെയ്ത് വരികയാണ്.

10. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍.ഐ.എ. എന്നാല്‍ കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകള്‍ പോയതുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ ആസൂത്രകന്‍ സഹ്റാന്‍ ഹാഷിമിന്റെ ആരാധകന്‍ ആയിരുന്നു റിയാസെന്നും എന്‍.ഐ.എ

11. റഫാല്‍ കേസില്‍ സത്യവാങ്മൂലം നല്‍കാന്‍ സാവകാശം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. മെയ് 4ന് അകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. നാലാഴ്ച സമയം വേണമെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപിലന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. പുതിയ രേഖകള്‍ പരിഗണിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മറുപടി നല്‍കാനുണ്ടെന്ന് കേന്ദ്രം കോടതിയില്‍.